കോട്ടയം: അവിശ്വാസ പ്രമേയം പാസായതിനു പിന്നാലെ പ്രതികരണവുമായി പാലാ നഗരസഭ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കൗൺസിലർമാർ പാർട്ടി വിപ്പ് ലംഘിച്ചാണ് വോട്ട് ചെയ്തത്. ജനാധിപത്യപരമായ വിധിയെ പൂർണമായി സ്വാഗതം ചെയ്യുന്നുവെന്നും ദിയ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് നേതൃത്വമാണ് തനിക്ക് ചെയർപേഴ്സൺ പദവി നൽകിയത്. കഴിഞ്ഞ ആറുമാസത്തെ ഭരണത്തിനിടയിൽ ഒരു തരത്തിലുള്ള അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയിട്ടില്ല. അതിനാൽ പൂർണ അഭിമാനത്തോടെയാണ് കസേരയിൽ നിന്ന് ഇറങ്ങുന്നത്. ഇനി കൗൺസിലറായി തുടരുമെന്നും നിർത്തിവെച്ച പഠനവുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
തനിക്കെതിരെ ഉയർന്ന ഒരു ആരോപണം പോലും തെളിയിക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കോ അതിനെ പിന്തുണച്ചവർക്കോ സാധിച്ചിട്ടില്ലെന്നും ദിയ ചൂണ്ടിക്കാട്ടി. എല്ലാ തീരുമാനങ്ങളും സുതാര്യതയുടെയും പൊതുതാൽപ്പര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു.
ജനപ്രിയ തീരുമാനങ്ങളെക്കാൾ ശരിയായ തീരുമാനങ്ങളെടുക്കാനാണ് ശ്രമിച്ചത്. പദവികൾ വരികയും പോവുകയും ചെയ്യാം, എന്നാൽ സത്യസന്ധതയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ശാശ്വതമെന്നും ദിയ കൂട്ടിച്ചേർത്തു. അതേസമയം പാലായിലെ രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ കാണുന്നുവെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു.
യുഡിഎഫ് ചെയർപേഴ്സൺ എന്ന നിലയിൽ മുന്നണി നേതൃത്വം നൽകിയ നിർദ്ദേശങ്ങൾ മാത്രമാണ് ദിയ പാലിച്ചത്. യുഡിഎഫ് നിർദ്ദേശപ്രകാരമാണ് ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നത്. പാർട്ടി വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നേതൃത്വം ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനു പുളിക്കകണ്ടം പറഞ്ഞു.