ജനസംഖ്യ കുറയുന്നു. അതിനെന്താ എന്നാകും പലരും ചോദിക്കുക. ജനപ്പെരുപ്പം കുറയ്ക്കണം എന്ന ആഹ്വാനം കേട്ടാണു രണ്ടു തലമുറകൾ വളർന്നത്. ‘ചെറിയ കുടുംബം, സന്തുഷ്ട കുടുംബം’/ ‘നമ്മൾ ഒന്ന്, നമുക്ക് ഒന്ന്’ മുദ്രാവാക്യങ്ങളും അവർക്കു പരിചിതം. അവർക്കെല്ലാം ജനപ്പെരുപ്പം ഒരു ഭീകര രാക്ഷസനായിരുന്നു. ഇപ്പോഴത്തെ കുട്ടികളും സ്കൂൾ പാഠപുസ്തകങ്ങളിൽ മുതൽ ജനപ്പെരുപ്പത്തിന്റെ ദൂഷ്യങ്ങൾ പഠിക്കുന്നു. അപ്പോൾ ഈ ചോദ്യം സ്വാഭാവികം.
എന്നാൽ മനുഷ്യരുടെ എണ്ണം കുറയുന്നത് ഭൂമിയുടെയും മനുഷ്യരാശിയുടെയും ചരിത്രത്തിൽ സ്വാഭാവിക കാര്യമല്ല. മധ്യ ശതകങ്ങളിൽ പ്ലേഗ് ബാധകളും ജെംഗിസ്ഖാന്റെയും പിൻഗാമികളുടെയും പടയോട്ടങ്ങളും മൂലം ജനസംഖ്യ കുറഞ്ഞ ചില സമയങ്ങൾ മാത്രമാണ് അപവാദം. അതാകട്ടെ താത്കാലികവും പ്രാദേശികവും (യൂറോപ്പ്/മധ്യേഷ്യ) മാത്രമായിരുന്നു. ഇപ്പോൾ ആഗോളതലത്തിൽ നടക്കുന്ന ഈ ശോഷണം ചരിത്രത്തിലെ ആദ്യ അനുഭവമാണ്. പ്രകൃതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂണിയന്റെ (ഐയുസിഎൻ) ചുവപ്പുപട്ടികയിൽ മനുഷ്യരെയുംപെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകുന്ന തുടക്കം. (വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളാണ് ഐയുസിഎൻ ചുവപ്പുപട്ടികയിൽ വരുന്നത്).
◄ഉയിർത്തെഴുന്നേറ്റ് ജപ്പാൻ
ജനസംഖ്യ കുറയുന്ന നിലയിലേക്ക് എത്തിയാൽ എന്താ കുഴപ്പം എന്നു ചോദിക്കുന്നവർ ജപ്പാനെ നിരീക്ഷിക്കണം. രണ്ടാം ലോകയുദ്ധത്തിൽ തകർക്കപ്പെട്ട ജപ്പാൻ ഒന്നു രണ്ടു ദശകങ്ങൾക്കകം ഉയിർത്തെഴുന്നേറ്റു. 1968ൽ ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി. കൺസ്യൂമർ ഇലക്ട്രോണിക്സ്, വാഹനങ്ങൾ തുടങ്ങി പല ഇനങ്ങളിലും ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി. ഇന്നോ?
42 വർഷം ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം) കണക്കിൽ അമേരിക്കയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തുനിന്ന ജപ്പാൻ ഇപ്പോൾ നാലാമതാണ്. അമേരിക്കയ്ക്കു 32.38 ലക്ഷം കോടി ഡോളർ ജിഡിപി ഉള്ളപ്പോൾ ജപ്പാന് 4.38 ലക്ഷം കോടി ഡോളർ മാത്രം. 20.85 ലക്ഷം കോടി ഡോളറുമായി ചൈനയാണു രണ്ടാം സ്ഥാനത്ത്.
1980ൽ എട്ടാം സ്ഥാനത്തും 1990ൽ 11-ാം സ്ഥാനത്തും 2000ൽ ആറാം സ്ഥാനത്തും ആയിരുന്ന ചൈന 2010ൽ ജപ്പാനെ മൂന്നാം സ്ഥാനത്തേക്കു തള്ളി രണ്ടാമതായി. ചൈന വളർന്നു, ജപ്പാൻ ചുരുങ്ങി. 2012ൽ ജപ്പാന് 6.33 ലക്ഷം കോടി ജിഡിപി ഉണ്ടായിരുന്നത് ഇപ്പോൾ 4.38 ലക്ഷം കോടി ഡോളർ. 2025ലെ വളർച്ച 1.1 ശതമാനം മാത്രം. 1960കളിൽ പ്രതിവർഷം 9.44 ശതമാനവും എണ്ണവില 20 മടങ്ങ് കുതിച്ച 1970 കളിൽ 4.5 ശതമാനവും തോതിൽ വളർന്ന ജപ്പാന്റെ കഴിഞ്ഞ 25 വർഷത്തെ വളർച്ച ശരാശരി അര ശതമാനം. അതിൽ എട്ടു വർഷം ജിഡിപി ചുരുങ്ങി. 1990കൾ മുതൽ നഷ്ടദശകങ്ങളാണു ജപ്പാനുണ്ടായത്.
◄ജപ്പാൻ ഇന്നു വൃദ്ധരാജ്യം, എന്താണു സംഭവിച്ചത്?
ജപ്പാന്റെ ജനസംഖ്യാവളർച്ച ഇടിഞ്ഞു. ജനസംഖ്യ കുറഞ്ഞു. ആ സമൂഹം വൃദ്ധസമൂഹമായി മാറി. 1990ൽ ജനസംഖ്യയുടെ 17.6 ശതമാനം 60 വയസിനു മുകളിൽ ആയിരുന്നു. 2000ൽ അത് 23.2 ശതമാനമായി. 2010ൽ 31 ഉം 2020ൽ 34.9 ഉം ശതമാനമായി.
ജനസംഖ്യ കുറയുന്നത് ജനനം കുറയുകയും മരണം കൂടുകയും അകത്തേക്കു കുടിയേറ്റം നടക്കാതിരിക്കുകയും പുറത്തേക്കു കുടിയേറ്റം നടക്കുകയും ചെയ്യുമ്പോഴാണ്. ജപ്പാനിൽനിന്നു ഗണ്യമായ കുടിയേറ്റം ഇല്ല. ജപ്പാനിലേക്കു കൂടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നുമില്ല. ജനനമരണങ്ങൾ ആണ് അവിടെ ജനസംഖ്യാഗതിയെ നിർണയിച്ചത്.
1950കൾ മുതൽ ആ രാജ്യത്തു വലിയ നഗരവത്കരണം നടന്നു. 1960ൽ 63.3 ശതമാനം ജനങ്ങൾ നഗരങ്ങളിലായിരുന്നു. കഴിഞ്ഞവർഷം അത് 93.4 ശതമാനമായി. ഇതും ജനനനിരക്കു കുറയ്ക്കാൻ പ്രേരകമായി.
1960കളിൽ ആയിരം ജനസംഖ്യയിൽ 17.8 ജനനം നടന്നപ്പോൾ 2001-10 ദശകത്തിൽ അത് 8.8 ആയി. 2010കളിൽ 7.7ലേക്കു താഴ്ന്നു. 2023ൽ ആറും 2024ൽ 5.7 ഉം ആയി ഇടിഞ്ഞു. ഫലം? 2009ൽ 12.66 കോടി ആയിരുന്ന ജാപ്പനീസ് ജനസംഖ്യ ഈ വർഷം ജനുവരി ഒന്നിന് 11.97 കോടി. തുടർച്ചയായ 17 വർഷം കുറഞ്ഞു. കഴിഞ്ഞ വർഷം ജപ്പാനിൽ 15.87 ലക്ഷം മരണം നടന്നപ്പോൾ ജനനം 6.70 ലക്ഷം മാത്രം. ജനസംഖ്യയിൽ 9.17 ലക്ഷം കുറവായി.
ഇപ്പോൾ ജാപ്പനീസ് ജനതയിൽ 30 ശതമാനം 65 വയസിനു മുകളിൽ ഉള്ളവരാണ്. 15 വയസിൽ താഴെയുള്ളവർ 11.2 ശതമാനം മാത്രം. ഒട്ടും ആരോഗ്യകരമല്ലാത്ത ജനസംഖ്യാഘടന.
◄യുവജനം കുറഞ്ഞു, വ്യാപാരം ഇടിഞ്ഞു
ജപ്പാന്റെ സാമ്പത്തികവളർച്ചയും ജനസംഖ്യാവളർച്ചയും ഒരേകാലത്തു പിന്നാക്കം പോയതു യാദൃച്ഛികം അല്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാവളർച്ച കുറയുന്നതു പ്രസവം കുറയുന്നതിൽ തുടങ്ങും. കുട്ടികൾ കുറയുമ്പോൾ സമൂഹത്തിൽ ഉപഭോഗം കുറയുന്നു. വ്യാപാരം കുറയും. പിന്നീടു യുവജനസംഖ്യ ചുരുങ്ങും. ഏറ്റവും വലിയ ഉപഭോക്തൃ വിഭാഗമായ യുവത ചെറുതാകുമ്പോൾ റീട്ടെയിൽ വ്യാപാരവും വ്യവസായ ഉത്പാദനവും കുറവാകും. അതാണു ജപ്പാനിൽ സംഭവിച്ചത്.
ചെറുപ്പക്കാരും അതുവഴി ഉപഭോക്താക്കളും കുറവാകുന്നത് ചൈനയിലും സാമ്പത്തിക വളർച്ച കുറയ്ക്കുന്നതാണു സമീപവർഷങ്ങളിൽ കാണുന്നത്. ചൈനയിൽ 2022 മുതൽ ജനസംഖ്യ കുറഞ്ഞുവരികയാണ്. ജനസംഖ്യയുടെ ചെറുപ്പം കഴിഞ്ഞു. 40.6 വയസാണു മധ്യപ്രായം. (ഇന്ത്യയിൽ 29.8 വയസ്). വൃദ്ധരുടെ (64നു മുകളിൽ പ്രായം) അനുപാതം 16 ശതമാനമായി. തൊഴിൽസേനയിലെ അംഗബലം മുൻപേ കുറഞ്ഞു തുടങ്ങി.
◄മൂന്നു ദശകത്തിലേറെ (1979-2010)
ചൈന പ്രതിവർഷം 9.9 ശതമാനം വളർന്നതാണ്. വളർച്ച 2010-19 ൽ 7.7 ശതമാനം ആയി താഴ്ന്നു. 2019-25ൽ 4.3 ശതമാനം മാത്രമാണു വളർച്ച. 2021ൽ ആഗോള ജിഡിപിയുടെ 18 ശതമാനം ചൈനയുടേതായിരുന്നു. അമേരിക്കയുടേത് 24 ശതമാനവും. 2025ൽ ചൈനീസ് പങ്ക് 16.5 ശതമാനമായി കുറഞ്ഞു, യുഎസിന്റേത് 26 ശതമാനമായി ഉയർന്നു. വളർച്ചയുടെ ഇലപൊഴിയും കാലത്താണു ചൈന എന്നു വിമർശകർ വിലയിരുത്തുന്നത് ഇതെല്ലാം വച്ചാണ്.