National
ന്യൂഡൽഹി: നോയിഡയിലെ തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ വേതന നിരക്ക് വർധിപ്പിച്ച് യുപി സർക്കാർ. തൊഴിലാളികളുടെ വേതനം 2,500 മുതൽ 3,000 രൂപ വരെ വർധിപ്പിച്ചു. സർക്കാർ നിയമിച്ച ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
നോയിഡ ഫെയ്സ് ടുവിലെ വിവിധ ഫാക്ടറികളിൽ നിന്നുള്ള ഏകദേശം 42,000 ത്തോളം തൊഴിലാളികൾ സംഘടിച്ച് ഇറങ്ങിയതോടെയാണ് സമരം അക്രമാസക്തമായി മാറിയത്. ഇതിനുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തിൽ ഇടപെടുകയായിരുന്നു.
തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും തൊഴിൽ നിയമങ്ങൾ പിന്തുടരണമെന്നും ഫാക്ടറികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പിന്നാലെ രാത്രിയോടെ ഉന്നതാധികാര സമിതി സംസ്ഥാനത്ത് മിനിമം വേതന നിരക്ക് കൂട്ടി ഉത്തരവിറക്കുകയായിരുന്നു.
അവിദഗ്ധ തൊഴിലാളികൾക്ക് 13,690 രൂപയായും, അർധ വിദഗ്ധ തൊഴിലാളികൾക്ക് 15,059 രൂപയായും, വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് 16,868 രൂപയായുമാണ് വേതനം വർധിപ്പിച്ചത്. അതേസമയം സംഘർഷത്തിൽ പങ്കെടുത്ത 300 പേരെ പോലീസ് കസ്റ്റഡയിലെടുത്തു.
100 പേരെ നിലവിൽ ചോദ്യം ചെയ്യുകയാണ്. പ്രതിഷേധത്തിന് പിന്നിൽ അരാജകവാദം പടർത്താൻ ആഗ്രഹിച്ച സംഘടനകളെന്ന് യുപി തൊഴിൽ മന്ത്രി ആരോപിച്ചു.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർധന ആവശ്യപ്പെട്ട് ഫാക്ടറി ജീവനക്കാർ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. നോയിഡ ഫേസ് രണ്ടിലെ വ്യവസായ മേഖലയിലാണ് സംഘർഷമുണ്ടായത്. പ്രകോപിതരായ സമരക്കാർ പോലീസ് വാനിന് ഉൾപ്പെടെ തീയിടുകയും പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു.
ശമ്പളം വർധിപ്പിക്കുക, മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊഴിലാളികൾ പ്രതിഷേധത്തിലായിരുന്നു. അയൽസംസ്ഥാനമായ ഹരിയാനയിൽ അടുത്തിടെ മിനിമം വേതനത്തിൽ 35 ശതമാനം വർധന വരുത്തിയിരുന്നു. സമാനമായ രീതിയിൽ ഉത്തർപ്രദേശിലും വേതനം വർധിപ്പിക്കണമെന്നാണ് നോയിഡയിലെ തൊഴിലാളികളുടെ പ്രധാന ആവശ്യം.
തിങ്കളാഴ്ച രാവിലെ സമരക്കാർ തെരുവിലിറങ്ങിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സെക്ടർ 84-ലെ ടെക്സ്റ്റൈൽ, ഇലക്ട്രോണിക് ഫാക്ടറികളിലെ ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ രണ്ട് വാഹനങ്ങൾ സമരക്കാർ തീയിട്ടു. സ്വകാര്യ വസ്തുവകകൾക്കും ഫാക്ടറികൾക്കും നേരെയും ആക്രമണമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
ഹരിയാനയിൽ അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 11,274 രൂപയിൽ നിന്ന് 15,220 രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ നോയിഡയിൽ ഇത് ഇപ്പോഴും കുറവാണെന്നും സമാന ജോലി ചെയ്യുന്നവർക്ക് തുല്യവേതനം നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്സിന കിദ്വായി (94) അന്തരിച്ചു. . ഇന്നു പുലർച്ചെയോടെ നോയിഡയിലായിരുന്നു അന്ത്യം.
രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു. ദീർഘകാലം എംഎൽഎയും എംപിയുമായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു.
കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണ് മൊഹ്സിന കിദ്വായി. ഉത്തർപ്രദേശിൽ നിന്നുള്ള നേതാവാണ്. ഇവിടെ നിരവധി തവണ എംഎൽഎയും മന്ത്രിയുമായിട്ടുണ്ട്.
മീററ്റ് ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച് 1978ലാണ് ലോക്സഭയിലെത്തിയത്. ആദ്യം ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായി. രാജീവ് ഗാന്ധി മന്ത്രിസഭയിലും നിരവധി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
Sports
ചെന്നൈ: എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നടന്ന ആവേശകരമായ പോരാട്ടത്തിനൊടുവില്‍ നോയിഡയില്‍ നിന്നുള്ള അമന് നാഗ്ദേവ് പോളോ കപ്പ് കിരീടം ചൂടി.
ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനം ആരംഭിക്കുമ്പോള്‍ അമന് നാഗ്ദേവ്, ആദിത്യ പട്നായിക്, ഓജസ് സര്‍വെ എന്നിവരായിരുന്നു കിരീടപോരാട്ടത്തില്‍ മുന്നില്‍.
National
നോയിഡ: നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കുഴിയിലേക്ക് കാർ വീണ് സോഫ്റ്റ്വേർ എൻജിനിയർ മരിക്കാനിടയായ സംഭവത്തിൽ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.
എംഎസ് വിസ്ടൗൺ പ്ലാനേഴ്സ് ഗ്രൂപ്പ് ഡയറക്ടർ അഭയ് കുമാറാണ് പിടിയിലായത്. 27 കാരനായ യുവരാജ് മേത്തയാണ് മരിച്ചത്. മൂടൽമഞ്ഞിൽ വഴി മറഞ്ഞതോടെ നിയന്ത്രണംവിട്ട കാർ മാലിന്യക്കുഴിയുടെ അതിരുകടന്ന് നിർമാണത്തിലിരുന്ന വാണിജ്യസമുച്ചയത്തിനായി നിർമിച്ച വെള്ളം നിറച്ച കുഴിയിലേക്കു പതിക്കുകയായിരുന്നു.
റോഡിൽനിന്ന് മതിയായ സുരക്ഷയൊരുക്കാതെയാണ് കെട്ടിടം നിർമിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യുവരാജിന്റെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
National
നോയിഡ: അമിത വേഗതയിലെത്തിയ ആഡംബര വാഹനം ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ കൗമാരക്കാരി മരിച്ചു. കാർ യാത്രക്കാരിയായ ഫലക് അഹമ്മദ് (19) ആണ് മരിച്ചത്.
ആഡംബര വാഹനമായ ജാഗ്വാർ ആണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. അൻഷ് (19), ആയുഷ് ഭാട്ടി (17), നീൽ പൻവാർ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമല്ല. ഫലക്കിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്കു മാറ്റി.
National
നോയിഡ: ഇൻഡോർ മാലിന്യ ജലദുരന്തത്തിന് പിന്നാലെ നോയിഡയിലും സമാനസംഭവം റിപ്പോർട്ട് ചെയ്യുന്നു. മലിന ജലം കുടിച്ച നിരവധി പേർ രോഗബാധിതരായെന്നാണ് റിപ്പോർട്ട്.
പൈപ്പ് വെള്ളം കുടിച്ച പ്രദേശവാസികൾക്ക് ചർദ്ദി, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സതേടി. കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പിൽ മലിന ജലം കലർന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.
മലിനജലം കവിഞ്ഞൊഴുകുന്നതും പൈപ്പ് ലൈനുകളിലെ ചോർച്ചയുമാണ് പ്രശ്നത്തിന് കാരണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് റിഷിപാൽ ഭാട്ടി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ഈ ആരോപണം ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥർ നിഷേധിച്ചു. ജലവകുപ്പ് സംഘം ദുരിതബാധിത വീടുകൾ സന്ദർശിച്ച് ജലസാമ്പിളുകൾ പരിശോധിച്ചുവെന്നും പരിശോധനകളിൽ വെള്ളം ശുദ്ധമാണെന്ന് കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പ് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഇൻഡോറിൽ മലിനജലം കുടിച്ചതിനെ തുടർന്ന് നിരവധിപേർ മരിച്ചതിനെ തുടർന്ന് ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിച്ച സാഹചര്യത്തിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
National
നോയിഡ: പുതുവത്സരാഘോഷത്തിനിടെ പാർപ്പിട സമുച്ചയത്തിന്റെ 15-ാം നിലയിൽ നിന്നും വീണ് യുവാവ് മരിച്ചു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
ബിസ്രാഖ് പ്രദേശത്തെ അമ്രപാലി ഗോൾഫ് ഹോംസ് കിംഗ്സ്വുഡ് സൊസൈറ്റിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ബീഹാറിലെ സിവാൻ ജില്ലയിലെ തർവാര ഗ്രാമവാസിയായ വിനീത്(31) ആണ് മരിച്ചത്.
ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു വിനീത്. സുഹൃത്തുക്കളോടൊപ്പം പുതുവത്സരം ആഘോഷിക്കുന്നതിനിടെ അബദ്ധത്തിൽ വിനീത് താഴേയ്ക്ക് വീഴുകയായിരുന്നു.
സൊസൈറ്റിയിലെ താമസക്കാർ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. സൊസൈറ്റിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്യുമെന്നും സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ എംസിഎ വിദ്യാർഥി ജീവനൊടുക്കി. ജാർഖണ്ഡ് സ്വദേശിയായ കൃഷ്ണകാന്ത്(25) ആണ് മരിച്ചത്.
ഗ്രേറ്റർ നോയിഡയിലെ ഹോസ്റ്റലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം വർഷ വിദ്യാർഥിയായിരുന്നു കൃഷ്ണകാന്ത്.
കൃഷ്ണ കാന്ത് ശനിയാഴ്ച കോളജിൽ പോയിരുന്നില്ല. പിന്നെ വരാമെന്ന് റൂംമേറ്റിനോട് പറഞ്ഞു. ഉച്ചകഴിഞ്ഞ്, കൃഷ്ണ കാന്തിന്റെ പിതാവ് റൂം മേറ്റിനെ വിളിച്ച് റൂമിലേക്ക് വേഗം ചെല്ലാൻ ആവശ്യപ്പെട്ടു.
ഇവർ ഹോസ്റ്റൽമുറിയിൽ എത്തിയെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ കൃഷ്ണകാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: പരിമിത സർവീസുകളുമായി നോയിഡ രാജ്യാന്തര വിമാനത്താവളം ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. തുടക്കത്തിൽ പകൽ മാത്രമുള്ള ആഭ്യന്തര സർവീസുകളാണ് നടത്തുക. ക്രമേണ രാത്രിയും സർവീസ് തുടങ്ങും. അന്താരാഷ്ട്ര സർവീസുകൾ 2026 മധ്യത്തോടെയാണ് തുടങ്ങുകയെന്ന് വിമാനത്താവളത്തിന്റെ സിഇഒ ക്രിസ്റ്റോഫ് ഷ്നെൽമാൻ അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമാണ് തുടക്കത്തിൽ സർവീസുകൾ നടത്തുന്നത്. വിമാനത്താവളത്തിന്റെ സർട്ടിഫിക്കേഷനു വേണ്ടിയുള്ള പരിശോധനകൾ ഡിജിസിഎ ആരംഭിച്ചിട്ടുണ്ട്. റണ്‍വേ ഉൾപ്പെടെ എല്ലാ ഘടകങ്ങളുടെയും പ്രവർത്തനസജ്ജത പരിശോധിച്ച് തിട്ടപ്പെടുത്തും.
പ്രവർത്തന ലൈസൻസ് ലഭിക്കാനുള്ള അവസാന പ്രക്രിയയാണ് ഈ പരിശോധനകൾ. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിന് പ്രതിവർഷം 1.2 കോടി യാത്രക്കാരെ സ്വീകരിക്കാൻ ശേഷിയുണ്ട്. ആദ്യവർഷത്തിൽ 65 ലക്ഷത്തോളം പേർ ഈ വിമാനത്താവളം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ.
NRI
നോയിഡ: നോയിഡ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ കാവൽപിതാവ് പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ആഘോഷിക്കുന്നു.
പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിൽ ഈ മാസം 26 മുതല്‍ നവംബർ രണ്ട് വരെയുള്ള ദിവസങ്ങളിൽ ഭക്തിയാദരവുകളോട് കൂടി പെരുന്നാൾ ആഘോഷിക്കും.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവക വികാരി റവ. ഫാ. നൈനാൻ പി. ഫിലിപ്പ് പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു.