ന്യൂഡൽഹി: എല്ലാ മതസ്ഥാപനങ്ങളും സ്ഥാപിതമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നും അരാജകത്വത്തിന്റെ സ്ഥിതിയുണ്ടാകരുതെന്നും സുപ്രീംകോടതി.
ശബരിമലയുൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനവുമായി ബന്ധപ്പെട്ട ഹർജികളിലെ വാദംകേൾക്കലിനിടയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
മതസ്ഥാപനങ്ങളുടെ ശരിയായ നിയന്ത്രണം ഉറപ്പു വരുത്തുന്നതിനായി ഒരു അഥോറിറ്റിയോ സ്ഥാപനമോ ആവശ്യമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒരു മതസ്ഥാപനത്തെ കൈകാര്യം ചെയ്യാനുള്ള അവകാശം എന്നതുകൊണ്ട് ഘടനയുടെ അഭാവമെന്ന് അർഥമില്ലെന്നും അതിന്റെ പ്രവർത്തനത്തിന് രീതിശാസ്ത്രവും മാനദണ്ഡങ്ങളും രൂപപ്പെടുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മതപരമായ കാര്യങ്ങളിൽ വിശ്വാസികൾക്ക് അവകാശമുണ്ടെങ്കിലും, സ്ഥാപനങ്ങളുടെ ഭരണപരമായ കാര്യങ്ങളിൽ വ്യക്തമായ ചട്ടക്കൂട് ആവശ്യമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഉണ്ടാകുന്പോൾത്തന്നെ അത്തരം അധികാരങ്ങൾക്കു വിവേചനം അനുവദിക്കാനാവില്ല. അതുപോലെ, ഭരണഘടനാപരമായ സംരക്ഷണം ലംഘിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിനു മുന്‍പാകെ ശബരിമല യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം ഇന്നലെ പൂർത്തിയായി. ഇന്നുമുതൽ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് നടക്കുക.