കോഴിക്കോട്: വടക്കൻ കേരളത്തിൽ ശക്തമായ വേനൽമഴയും വ്യാപകമായ നാശനഷ്ടവും. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് പെയ്തത്. ശക്തമായ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി(65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടയിലായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടി വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മഴയ്ക്കൊപ്പമുണ്ടായ കനത്ത കാറ്റിൽ കൃഷിയിടങ്ങളിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. കവിലുംപാറ സ്വദേശി പവിത്രൻ എന്ന കർഷകൻ കൃഷി ചെയ്തിരുന്ന രണ്ടായിരത്തോളം ഏത്തവാഴകളിൽ ആയിരത്തോളം എണ്ണം കാറ്റിൽ ഒടിഞ്ഞു വീണു നശിച്ചു.
കണ്ണൂരിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മേൽക്കൂര തകർന്ന് വിവധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.