നിക്കോസിയ: വടക്കൻ സൈപ്രസിന്റെ തീരത്ത് യാത്രക്കാരുമായി സഞ്ചരിച്ച ഫെറി മറിഞ്ഞ് മുങ്ങിയുണ്ടായ വൻ ദുരന്തത്തിൽ കുറഞ്ഞത് എട്ട് പേർ മരിച്ചു. 18 പേരെ കാണാതായിട്ടുണ്ട്. 241 പേരെ രക്ഷപ്പെടുത്തിയതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വടക്കൻ സൈപ്രസിലെ കിറീനിയ തുറമുഖത്തുനിന്ന് തുർക്കിയിലെ Taucu തുറമുഖത്തേക്ക് പുറപ്പെട്ട സ്വകാര്യ ഉടമസ്ഥതയിലുള്ള FILOJET എന്ന അതിവേഗ യാത്രാഫെറിയാണ് ഞായറാഴ്ച അപകടത്തിൽപ്പെട്ടത്.
259 യാത്രക്കാരും എട്ട് ജീവനക്കാരും ഉൾപ്പെടെ 267 പേരാണ് ഫെറിയിലുണ്ടായിരുന്നത്. തുറമുഖത്തുനിന്ന് പുറപ്പെട്ടതിന് പിന്നാലെ ഫെറിയിൽ വെള്ളം കയറാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഫെറി മറിഞ്ഞ് കടലിൽ മുങ്ങുകയായിരുന്നു.
അപകടത്തിനുശേഷം തുർക്കിയുടെയും വടക്കൻ സൈപ്രസിന്റെയും കോസ്റ്റ് ഗാർഡ് സംഘങ്ങൾ, ഹെലികോപ്റ്ററുകൾ, നാവികസേനാ കപ്പലുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വൻതോതിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.
241 പേരെ രക്ഷപ്പെടുത്തിയതായും 18 പേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ടർക്കിഷ് സൈപ്രിയറ്റ് പ്രസിഡന്റ് തുഫാൻ എർഹുർമാൻ അറിയിച്ചു.
മറിഞ്ഞ ഫെറി പിന്നീട് പൂർണമായും മുങ്ങി ഏകദേശം 514 മീറ്റർ ആഴത്തിൽ കടലിന്റെ അടിത്തട്ടിലെത്തിയതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അപകടവുമായി ബന്ധപ്പെട്ട് ഫെറിയുടെ ക്യാപ്റ്റനെയും ഏഴ് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
ദുരന്തത്തെ തുടർന്ന് വടക്കൻ സൈപ്രസിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കാണാതായവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.