കൊച്ചി: ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവരശേഖരണമാണു നവകേരള സിറ്റിസണ്‍ റസ്പോണ്‍സ് പ്രോഗ്രാമെന്നും സര്‍വേയല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പൊതുഫണ്ട് ഉപയോഗിച്ച് നവകേരള സര്‍വേ നടത്തുന്നതിനെതിരേ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം. പരിപാടിയുടെ ചെലവിലേക്കായി 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഈ മാസം 31 ഓടെ ഭവനസന്ദര്‍ശനം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ വിശദീകരണത്തിലുണ്ട്.
ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 28 വരെ നടത്തുന്ന വിവരശേഖരണ പ്രക്രിയയ്ക്കു രാഷ്ട്രീയനിയമനം നടത്തുന്നില്ല. ഇതിനായി നിയോഗിക്കുന്ന വോളന്റിയര്‍മാര്‍ക്കു പ്രതിഫലവും നല്‍കുന്നില്ലെന്ന് പബ്ലിക് റിലേഷന്‍സ് അണ്ടര്‍ സെക്രട്ടറി ടി.വി. സുഭാഷ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
മറുപടി നല്കാന് ഹര്‍ജിക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജി വീണ്ടും 29ന് പരിഗണിക്കാനായി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റി.
സാമൂഹിക സന്നദ്ധ പോര്ട്ടലില്നിന്നാണു വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നടപടികളാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് വിശദീകരണം.