ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ വെളിച്ചത്തിൽ കർഷകരെ സഹായിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയ്ക്ക് ആവശ്യത്തിനു ധാന്യ സ്റ്റോക്ക് കർഷകർ ഉറപ്പാക്കിയിട്ടുണ്ടെന്നു പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ മോദി പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ മതിയായ സ്റ്റോക്കുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്തുപോലും കർഷകർ ബുദ്ധിമുട്ടുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തിയെന്നു മോദി അവകാശപ്പെട്ടു.
കോവിഡ് കാലത്തു ലോകവിപണികളിൽ യൂറിയ വില ക്വിന്റലിന് 3,000 രൂപയായിരുന്നു. ഇന്ത്യയിൽ വില 300 രൂപയിൽ നിലനിർത്തി.യുഎസ് ഇസ്രയേൽ ഇറാൻ സംഘർഷം മൂലം ഊർജ, വള വ്യാപാര പാതകൾ തടസപ്പെടുന്നു. ഷിപ്പിംഗ് ഇൻഷ്വറൻസ് കർശനമാക്കി. ലോകമെന്പാടും ചെലവുകൾ വർധിക്കുകയും ചെയ്യുന്നു.
നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയാണു വളം അസംസ്കൃത വസ്തുക്കളും അന്തിമ ഉൽപന്നങ്ങളും നീങ്ങുന്നത്. ഇറക്കുമതിയെ ആശ്രയിക്കുന്ന പല രാജ്യങ്ങളിലും വിതരണക്ഷാമവും കാർഷിക ചെലവുകളും കുതിച്ചുയരുന്നതായി കാണുന്നു. എങ്കിലും, മുൻകാല പ്രതിസന്ധികളെ അപേക്ഷിച്ച് ഇന്ത്യ മികച്ച തയാറെടുപ്പിലാണ്.തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന യൂറിയയുടെ മുന്നേറ്റം ഇന്ത്യയ്ക്കു സഹായകമാണ്.
കഴിഞ്ഞ ദശകത്തിൽ ആറു യൂറിയ പ്ലാന്റുകൾ ആരംഭിച്ചു. ഇത് 76 ലക്ഷം മെട്രിക് ടണ് യൂറിയ ഉത്പാദനത്തിലേക്കു നയിച്ചു. പുതിയതും പുനരുജ്ജീവിപ്പിച്ചതുമായ പ്ലാന്റുകൾ ആഭ്യന്തര വിതരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. നെല്ല്, ഗോതന്പ്, കരിന്പ്, ചോളം അടക്കമുള്ളവയുടെ കൃഷിക്ക് നൈട്രജൻ സന്പുഷ്ട വളമായ യൂറിയ ആവശ്യമാണ്.
►3.75 ലക്ഷം പ്രവാസികളെത്തി
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനുശേഷം 3.75 ലക്ഷത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി തിരിച്ചെത്തി. ഗൾഫ് മേഖലയിലാകെ ഒരു കോടി ഇന്ത്യക്കാരുണ്ട്. ഇറാനിൽ നിന്ന് ആയിരത്തോളം ഇന്ത്യക്കാർ തിരിച്ചെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇറാനിൽ നിന്നെത്തിയവരിൽ എഴുനൂറിലധികം പേർ മെഡിക്കൽ വിദ്യാർഥികളാണ്. സാഹചര്യം കണക്കിലെടുത്ത്, ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ 10, 12 ക്ലാസുകളിലെ പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കി. വിദ്യാഭ്യാസം തടസമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.