ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെയും പാര്‍ലമെന്റ് നടപടികള്‍ക്ക് എത്തിയില്ല. ഇതോടെ തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയിലും ലോക്സഭയും രാജ്യസഭയും പ്രതിപക്ഷ പ്രതിഷേധത്തില്‍ സ്തംഭിച്ചു.
പ്രതിപക്ഷത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും എതിര്‍പ്പു പരിഗണിച്ച് വിവാദ എഫ്സിആര്‍എ ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്ക് അയയ്ക്കുമെന്നാണു സൂചന. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ഈ ഭേദഗതി കേരള, തമിഴ്നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മരവിപ്പിച്ചിരുന്നു.
ലോക്സഭ ഇന്നലെ രാവിലെ 11ന് ചേര്‍ന്നയുടന്‍ പ്രതിപക്ഷ എംപിമാര്‍ “അമിത് ഷാ എവിടെ” എന്ന ചോദ്യവുമായി പ്രതിഷേധം തുടങ്ങി. തുടര്‍ച്ചയായി സഭാ നടപടികള്‍ തടസപ്പെടുത്തുന്നതില്‍ സ്പീക്കര്‍ അതൃപ്തി അറിയിച്ചു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ സഭ ഉച്ചകഴിഞ്ഞ് രണ്ടുവരെ നിര്‍ത്തിവച്ചു. രാജ്യസഭയില്‍ പതിവുപോലെ ഏതാനും മിനിറ്റുകള്‍ക്കുശേഷമാണ് 12 വരെ നിര്‍ത്തിവച്ചത്.
പാര്‍ലമെന്റിനുപുറത്ത് എംപിമാരുടെ പ്രവേശനകവാടത്തിനു മുന്നില്‍ ഒരുവശത്ത് പ്രതിപക്ഷ നേതാക്കളും മറുവശത്ത് എന്‍ഡിഎ എംപിമാരും പ്ലക്കാര്‍ഡുകളുമായി മുഖാമുഖം നിന്നു മുദ്രാവാക്യങ്ങള്‍ മുഴക്കിയത് കൗതുകമായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈകോര്‍ത്തു പിടിച്ചാണ് എംപിമാര്‍ക്കിടയില്‍ മതില് തീര്‍ത്തത്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് മര്‍ദനത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാര്‍ ഇരുസഭകളിലും പുറത്തും പ്രതിഷേധിച്ചത്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുടെ പേരിലും സമാജ്വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. രാഹുല്‍ ഗാന്ധിക്കെതിരായ ബാനറുകളുമായാണ് എന്‍ഡിഎ എംപിമാര്‍ എത്തിയത്. ജാര്‍ഖണ്ഡില്‍ വിദ്യാര്‍ഥികള്‍ക്കുനേരേ നടന്ന ലാത്തിച്ചാര്‍ജിന് രാഹുല്‍ ഗാന്ധി മറുപടി പറയുക എന്നായിരുന്നു ഒരു ബാനര്‍.
അതേസമയം, അമിത് ഷാ വന്നു പാര്‍ലമെന്റില്‍ പ്രസംഗിക്കുമെന്നതല്ല വിഷയമെന്നും ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ വെടിവയ്പിന് ആര് അനുമതി നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നതാണു പ്രധാനമെന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
അയോധ്യയിലെ സംഭാവനക്കൊള്ള ചര്‍ച്ച ചെയ്യണമെന്ന് എസ്പി എംപിമാര്‍ പലതവണ ആവശ്യപ്പെട്ടു. ഓരോ കാര്യത്തിനും അമിത് ഷാ കൃത്യമായ മറുപടി നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിച്ചെങ്കിലും ഷാ സഭയിലേക്കെത്തിയില്ല.