ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സംഘടനയെ സ്വകാര്യവത്കരിക്കാൻ നീക്കമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളും ആശങ്കകളും പൂർണമായും തള്ളി ഐഎസ്ആർഒ.
രാജ്യത്തെ ബഹിരാകാശ മേഖലയിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ ഏജൻസിയുടെ പ്രാധാന്യം കുറയ്ക്കാനല്ല, മറിച്ച് സാങ്കേതിക നേതൃത്വം കൂടുതൽ ശക്തിപ്പെടുത്താനാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സിലൂടെ’ നൽകിയ വിശദീകരണത്തിലാണ് ദേശീയ മാധ്യമങ്ങളിൽ വന്ന തെറ്റിദ്ധാരണാജനകമായ വാർത്തകൾക്ക് ഐഎസ്ആർഒ മറുപടി നൽകിയത്.
ഐഎസ്ആർഒ ഒരുകാലത്തും സ്വകാര്യവത്കരിക്കില്ലെന്നും സ്ഥാപനത്തിന്റെ പ്രാധാന്യം കുറയില്ലെന്നും സംഘടന വ്യക്തമാക്കി. സങ്കീർണമായ ഗവേഷണങ്ങൾ, തന്ത്രപ്രധാന ദൗത്യങ്ങൾ, ബഹിരാകാശ ശാസ്ത്ര പഠനങ്ങൾ എന്നിവയിൽ ഐഎസ്ആർഒതന്നെയായിരിക്കും രാജ്യത്തിന്റെ പ്രധാന കേന്ദ്രം.
ബഹിരാകാശ മേഖലയിൽ സ്വകാര്യ സംരംഭകരുടെയും സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നത് ഐഎസ്ആർഒയുടെ ചുമതലകൾ കുറയ്ക്കാനല്ല. നിലവിൽ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ വ്യവസായ മേഖലയ്ക്ക് കൈമാറുന്നതിലൂടെ അടുത്ത തലമുറയിലെ സങ്കീർണമായ ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്കു സാധിക്കും.
വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ മറ്റു സ്ഥാപനങ്ങൾക്ക് കൈമാറുന്നത് ആ മേഖലയിൽനിന്നുള്ള പിന്മാറ്റമല്ല. ഉപഗ്രഹങ്ങൾ, വിക്ഷേപണ വാഹനങ്ങൾ എന്നിവയുടെ വൻതോതിലുള്ള ഉത്പാദനത്തിന് ഇതു വഴിതെളിക്കും.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ദൗത്യങ്ങൾ, ഭാവി തലമുറ വിക്ഷേപണ സംവിധാനങ്ങൾ, ആഴക്കടൽ-ഗ്രഹ പര്യവേക്ഷണങ്ങൾ എന്നിവയിലായിരിക്കും ഐഎസ്ആർഒ ഇനി കൂടുതൽ പ്രാധാന്യം നൽകുക.
2020 മുതൽ ആരംഭിച്ച ബഹിരാകാശ നയ പരിഷ്കാരങ്ങളും 2023ലെ ഇന്ത്യൻ ബഹിരാകാശ നയവും രാജ്യത്തെ ബഹിരാകാശ മേഖലയെ ആഗോളതലത്തിൽ കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഐഎസ്ആർഒ വ്യക്തമാക്കി.ഐഎസ്ആർഒയിലെ സ്വകാര്യവത്കരണനീക്കത്തിനെതിരേ കഴിഞ്ഞദിവസം സ്ഥാപനത്തിലെ വിവിധ തൊഴിലാളി സംഘടനകൾ രംഗത്തുവന്നിരുന്നു.