വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ആവശ്യാനുസരണം മറച്ചുവെക്കാൻ സാധിക്കുന്ന അനധികൃത ഓട്ടോമാറ്റിക് സംവിധാനം ഘടിപ്പിച്ച ടൊയോട്ട ഫോർച്യൂൺ കാറിനെതിരെ പിംപ്രി-ചിഞ്ച്വാഡ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ശക്തമായ നടപടി സ്വീകരിച്ചു.
മുംബൈ-പൂന യശ്വന്ത് റാവു ചവാൻ എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കുന്നതിനിടെ സ്വിച്ച് അമർത്തുമ്പോൾ കാറിന്റെ നമ്പർ പ്ലേറ്റ് പ്രത്യേക ഫ്ലാപ്പ് ഉപയോഗിച്ച് അടയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് ആർടിഓ ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിൽ നിയമവിരുദ്ധമായ രീതിയിൽ ഇലക്ട്രിക് വയറിംഗുകളും മാറ്റങ്ങളും വരുത്തിയതായി കണ്ടെത്തി. മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഡ്രൈവറിൽ നിന്ന് നിലവിൽ 4,500 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ സാധിക്കാത്ത വിധം മറയ്ക്കുന്ന ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആർടിഓ പൊലിസിനോട് ആവശ്യപ്പെട്ടു.
കൂടാതെ, അമിതവേഗതയ്ക്കും മറ്റ് ഗതാഗത നിയമലംഘനങ്ങൾക്കുമായി ഒരു ലക്ഷത്തിലധികം രൂപയുടെ പിഴ കുടിശിക ഈ വാഹനത്തിനുണ്ടെന്നാണ് വിവരം.
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡറുകളെയും ട്രാഫിക് ക്യാമറകളെയും വെട്ടിക്കാനാണോ അതോ മറ്റ് എന്തെങ്കിലും ആവശ്യങ്ങൾക്കാണോ ഈ സംവിധാനം ഉപയോഗിച്ചതെന്ന് പൊലിസിന്റെയും ആർടിഓയുടെയും തുടർ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.