ഇസ്ലാമാബാദ്: ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമതാവളത്തിൽ അഭയം നൽകിയതായി റിപ്പോർട്ട്.
യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാൻ പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാന്റെ വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുമതി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് നൂർ ഖാൻ ബേസിലേക്ക് വിമാനങ്ങൾ മാറ്റിയതെന്ന് യുഎസ് ഉദ്യോഗസ്ഥർ സിബിഎസ് ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം, നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാന്റെ വിമാനങ്ങൾക്ക് അഭയം നൽകിയെന്ന ആരോപണം പാക് അധികൃതർ നിഷേധിച്ചു. നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന നൂർ ഖാൻ വ്യോമതാവളത്തിൽ പൊതുശ്രദ്ധയിൽ പെടാതെ വിമാനങ്ങൾ ഒളിപ്പിച്ചു വയ്ക്കാനാവില്ലെന്നാണ് പാക് അധികൃതർ നൽകുന്ന വിശദീകരണം.
അതിനിടെ, ഇറാന്റെ യാത്രാ വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതിൽ സൈനിക വിമാനങ്ങൾ ഉൾപ്പെടുന്നുണ്ടോയെന്ന് വ്യക്തമല്ല.