അടിമാലി: കല്ലാര്‍കുട്ടി മേഖലയിലെ ടൂറിസംസാധ്യതകൾ പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകുന്നില്ലെന്ന് ആക്ഷേപം.
കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിലച്ചു. കല്ലാര്‍കുട്ടിക്ക് പുറമേ സമീപ പ്രദേശങ്ങളുടെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തിയാല്‍ സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കാനാകുമെന്നാണ് വിലയിരുത്തല്‍. തോട്ടാപ്പുരയിലെ തുരങ്കം സഞ്ചാരികളെ ആകര്‍ഷിക്കാനുതകുന്ന നിര്‍മിതിയാണ്.
കരമാര്ഗത്തിനു പുറമേ ക്രമീകരണമൊരുക്കിയാല് ഇവിടേക്ക് ജലമാര്‍ഗവും സഞ്ചാരികൾക്കെത്താനാകും.
ആളൊഴിഞ്ഞു കിടക്കുന്ന കല്ലാര്‍കുട്ടി മേഖലയിലെ കെഎസ്ഇബി കെട്ടിടങ്ങളും വിനോദസഞ്ചാരികളുടെ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താവുന്നതാണ്. നായ്കുന്ന് മേഖലയിലെ ആളുകള്‍ അണക്കെട്ടിന് കുറുകെ കടന്ന് കല്ലാര്കുട്ടിയിലേക്കെത്തുന്നത് വള്ളം ഉപയോഗിച്ചാണ്. ഇവിടൊരു തൂക്കുപാലം നിര്മിച്ചാലത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിര്‍മിതിയാകും.
കൊന്നത്തടി പഞ്ചായത്തിലെ വിവിധ വ്യൂപോയിന്റുകള്‍ ടൂറിസംസാധ്യത തുറന്നിടുന്നവയാണ്.കല്ലാര്‍കുട്ടി മേഖലയില്‍ തരിശായി കിടക്കുന്ന വൈദ്യുതി വകുപ്പിന്റെ ഭൂമിയില്‍ ഉദ്യാനം നിര്‍മിച്ചാല്‍ അതും കല്ലാര്‍കുട്ടിയുടെ വിനോദസഞ്ചാരസാധ്യതക്ക് കരുത്ത് പകരുന്നതാകുമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.