കൊച്ചി: ഫുട്ബോൾ ടൂർണമെന്‍റിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 21 വിദ്യാർഥികൾക്കെതിരെ തൃക്കാക്കര പൊലിസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസം തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിൽ കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെന്‍റിനിടെയാണ് ആദ്യ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 14 വിദ്യാർഥികളുടെ പേരിലാണ് പൊലിസ് കേസ് എടുത്തത്.
മറ്റൊരു സംഭവത്തിൽ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയെ മർദിച്ചതായാണ് പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഏഴ് വിദ്യാർഥികൾക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തു. ഇരു സംഭവങ്ങളിലുമായി പ്രതികളായ 21 പേരും കുസാറ്റിലെ വിദ്യാർഥികളാണെന്ന് തൃക്കാക്കര പൊലിസ് വ്യക്തമാക്കി. പരാതികളിൽ അന്വേഷണം തുടരുകയാണ്.