ജറൂസലെം: ഇസ്രയേലിനെതിരേ 2023 ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ ആക്രമണത്തിൽ വ്യാപകവും ആസൂത്രിതവുമായ ലൈംഗിക അതിക്രമങ്ങൾ നടന്നതായി സ്വതന്ത്ര ഇസ്രേലി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വെളിപ്പെടുത്തൽ.
ഇസ്രേലി എൻജിഒയായ സിവിൽ കമ്മീഷന്റെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ലൈംഗിക അതിക്രമം മനഃപൂർവം ഭീകരവാദത്തിനുള്ള ഒരു മാർഗമായി ഉപയോഗിച്ചുവെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.
ആക്രമണസമയത്തും ബന്ദികളെ തട്ടിക്കൊണ്ടുപോയപ്പോഴും ഹമാസും മറ്റു പലസ്തീൻ ഭീകരരരും വ്യാപകമായി ലൈംഗിക അതിക്രമങ്ങൾ നടത്തി. ലൈംഗികാതിക്രമങ്ങൾ, പീഡനം, ലൈംഗിക വൈകൃതങ്ങൾ, നിർബന്ധിത നഗ്നത എന്നിവ ഭീകരതയുടെ ഒരു തന്ത്രമെന്ന നിലയിൽ മനഃപൂർവം ഉപയോഗിച്ചതായും ഇസ്രയേൽ ജനത്തെ മുഴുവൻ ഭയപ്പെടുത്താനാണ് ഇത് ആസൂത്രണം ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ ബന്ദികൾക്കുനേരേയും ലൈംഗിക അതിക്രമങ്ങളും ക്രൂരമായ പീഡനങ്ങളുമുണ്ടായി.
ആക്രമണത്തിനിടയിലും ബന്ദികൾക്കെതിരേയുമുള്ള 13 തരം ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ടിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ബലാത്സംഗം, കൂട്ടബലാത്സംഗം, ലൈംഗിക പീഡനം, അംഗഭംഗം, ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വധശിക്ഷകൾ, മൃതദേഹത്തോടുള്ള ലൈംഗിക പീഡനം, കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടത്തിയ ലൈംഗികാതിക്രമങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു.
300 പേജുള്ള റിപ്പോർട്ട് ഔപചാരികവും അനൗപചാരികവുമായ 430 അഭിമുഖങ്ങൾ, അതിജീവിതരുടെ മൊഴികൾ, ദൃക്സാക്ഷികളുടെ മൊഴികൾ, മോചിപ്പിക്കപ്പെട്ട ബന്ദികളുടെ മൊഴികൾ, വിദഗ്ധർ, കുടുംബാംഗങ്ങൾ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയെ അടിസ്ഥാനമാക്കിയാണു തയാറാക്കിയത്.
ഈ കണ്ടെത്തലുകൾ അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. നൊവ മ്യൂസിക് ഫെസ്റ്റിവലിൽ ഉൾപ്പെടെ നടന്ന കൂട്ടക്കൊലകളെ അതിജീവിച്ചവരുടെ മൊഴികളും കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ കണ്ട പാടുകളും ലൈംഗിക അക്രമം നടന്നതിനു തെളിവായി റിപ്പോർട്ട് നിരത്തുന്നു.
ഒരു ജനത, ഒരു രാജ്യം, അടിമത്തത്തിൽ കഴിഞ്ഞ ദുർബലരായ ആളുകൾ എന്നനിലയിൽ തങ്ങളെ ഭയവിഹ്വലരാക്കാനും അപമാനിക്കാനുമുള്ള ആഴമായ വിദ്വേഷമാണു കാണാനായതെന്ന് അന്വേഷണറിപ്പോർട്ട് തയാറാക്കിയ സിവിൽ കമ്മീഷന്റെ സ്ഥാപക ചെയർമാനും അന്താരാഷ്ട്ര നിയമവിദഗ്ധനുമായ ഡോ. കൊച്ചാവ് എൽക്കായാം ലെവി പറഞ്ഞു.