ഒഡീഷയിൽ 30000 രൂപയുടെ കൈക്കൂലി കേസിൽ തുടങ്ങിയ വിജിലൻസ് പരിശോധന ഒടുവിൽ അവസാനിച്ചത് സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച വൻ പണവേട്ടയിൽ.
കട്ടക്ക് സർക്കിൾ മൈനിംഗ് ഡെപ്യൂട്ടി ഡയറക്ടർ ദേബബ്രത മൊഹന്തിയാണ് ഒരു കൽക്കരി വ്യാപാരിയിൽ നിന്ന് പണം വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്.
ഈ അറസ്റ്റിന് പിന്നാലെ ഇയാളുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ തിരച്ചിലിലാണ് അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഭുവനേശ്വറിലെ ഒരു ഫ്ലാറ്റിൽ ട്രോളി ബാഗുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 4.27 കോടി രൂപയാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ചെറിയൊരു തുകയുടെ അഴിമതി അന്വേഷിക്കാൻ ഇറങ്ങിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ കോടികളുടെ അനധികൃത സ്വത്തിന്റെ വിവരങ്ങളാണ് ഇതോടെ തുറക്കപ്പെട്ടത്. പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
ഇത്രയും വലിയ തുകയുടെ സ്രോതസിനെക്കുറിച്ചും ഉദ്യോഗസ്ഥന് അഴിമതി മാഫിയകളുമായുള്ള ബന്ധത്തെക്കുറിച്ചും വിജിലൻസ് ഇപ്പോൾ വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഒഡീഷയുടെ ചരിത്രത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനിൽ നിന്ന് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകകളിലൊന്നായി ഇത് മാറിയിരിക്കുന്നു.
ലൈസൻസുള്ള ഒരു വ്യാപാരിക്ക് കൽക്കരി ഡിപ്പോ നടത്തുന്നതിനും ഗതാഗത അനുമതി നൽകുന്നതിനും പകരമായാണ് മൊഹന്തി കൈക്കൂലി ആവശ്യപ്പെട്ടത്.
പിടിച്ചെടുത്ത പണത്തിന് പുറമെ ഭുവനേശ്വറിലെ പഹാലയിൽ ഇയാൾക്ക് രണ്ടനില വീടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം 130 ഗ്രാം സ്വർണവും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഒരു ചെറിയ തുകയുടെ കൈക്കൂലി കേസിൽ തുടങ്ങിയ അന്വേഷണം ഒടുവിൽ സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച വലിയൊരു അഴിമതിക്കഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.