മംഗളൂരു: ബിജെപിയുടെ തകർക്കാനാകാത്ത ശക്തിദുർഗമായ തീരദേശ കർണാടകയിലേക്ക് കടന്നുകയറാൻ മാസ്റ്റർ പ്ലാനുമായി കോൺഗ്രസ് സർക്കാരും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.
ഭരണം 100 ദിവസം പിന്നിട്ടതിന്റെ ഭാഗമായി ശനിയാഴ്ച മംഗളൂരുവിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ തുളു ഭാഷയെ കന്നഡയ്ക്കൊപ്പം രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഭാഷയുടെ പ്രചാരണത്തിനായി പ്രതിവർഷം 82 ലക്ഷം രൂപ അനുവദിക്കും.
കൂടാതെ, ‘ദക്ഷിണ കന്നഡ’ ജില്ലയുടെ പേര് ‘മംഗളൂരു’ എന്ന് പുനർനാമകരണം ചെയ്യാനും പ്രദേശത്തിനായി 32,611 കോടി രൂപയുടെ വികസന പാക്കേജ് നടപ്പാക്കാനും തീരുമാനമായി. പുത്തൂരിൽ പുതിയ മെഡിക്കൽ കോളജ്, മംഗളൂരു ഫിഷറീസ് കോളജിനെ സർവകലാശാലയാക്കി ഉയർത്തൽ, വിവിധ ക്ഷേത്രങ്ങളുടെ വികസനം എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു.
സിദ്ധരാമയ്യയുടെ അഹിന്ദ സഖ്യത്തിനൊപ്പം പ്രാദേശിക വികാരങ്ങളും ഹൈന്ദവ സ്വാധീനവും മുൻനിർത്തി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മേഖലയിൽ മുന്നേറ്റമുണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം.