തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്നു നിയമവിരുദ്ധമായി നീക്കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പരാതി.
രണ്ടു ഭാഗവും കേൾക്കാതെ നടപടി സ്വീകരിച്ച കോർപറേഷനിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ്. നായരാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയത്.
വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് അനധികൃതമായി നീക്കിയ നടപടിയിൽ തിരുവനന്തപുരം കോർപറേഷൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും ഹിയറിംഗ് ഉദ്യോഗസ്ഥരുമായ ജി.ആർ. പ്രതാപചന്ദ്രൻ, ജി.എം. കാർത്തിക എന്നിവരുടെ ഭാഗത്തു കുറ്റകരമായ വീഴ്ച സംഭവിച്ചു. ഏതൊരു പരാതിയിലും തീർപ്പ് കല്പിക്കുന്പോൾ രണ്ടു ഭാഗവും കേൾക്കേണ്ടതുണ്ട്.
എന്നാൽ, വൈഷ്ണയുടെ ഭാഗം കേൾക്കാതെ പരാതിക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം ഉദ്യോഗസ്ഥർ ഏകപക്ഷീയമായി സ്വീകരിച്ച നടപടി ഗുരുതരമായ നിയമലംഘനമാണ്. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോ എന്നു സംശയമുണ്ട്.
വൈഷ്ണയുടെ പേര് നീക്കാനുള്ള ആക്ഷേപയിന്മേൽ ഹിയറിംഗ് ഉദ്യോഗസ്ഥനായ ജി.ആർ. പ്രതാപചന്ദ്രന്റെ ഉത്തരവിൽ നിയമവിരുദ്ധമായ കാര്യങ്ങൾ പ്രതിപാദിക്കുന്നു. വൈഷ്ണ മുട്ടടയിലെ മേൽവിലാസത്തിലെ താമസക്കാരിയാണെന്നു വ്യക്തമായിട്ടും രേഖകൾ മുഖവിലയ്ക്കെടുക്കാതെ സ്വീകരിച്ച നടപടി ഗുരുതരമായ കൃത്യ വിലോപമാണെന്നും പരാതിയിൽ പറയുന്നു.