വാഷിംഗ്ടൺ ഡിസി: എണ്ണപ്രതിസന്ധി അന്താരാഷ്ട്രതലത്തിൽ ഗുരുതരമായതോടെ ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. ഇറാനിൽനിന്ന് എണ്ണ കടത്തുന്ന ടാങ്കർ കപ്പലുകൾക്കെതിരായ ഉപരോധങ്ങളാണു പിൻവലിച്ചിരിക്കുന്നത്. അതേസമയം, ഇതൊരു താത്കാലിക നടപടി മാത്രമാണെന്ന സൂചനയും ട്രംപ് ഭരണകൂടം നല്കിയിട്ടുണ്ട്.
ലോകത്തിലേക്കുള്ള എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാനുള്ള നിയന്ത്രണമാണ് ട്രംപ് ഭരണകൂടത്തെ ഇത്തരമൊരു നടപടിക്കു പ്രേരിപ്പിച്ചത്. കടലിടുക്ക് ഇറാൻ അടച്ചതോടെ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ അന്താരാഷ്ട്ര വിപണിയിലേക്കു വരാതാവുകയും വില ഉയരുകയും ചെയ്തു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാൻ തുടങ്ങിയശേഷം എണ്ണവില ഏതാണ്ട് 40 ശതമാനത്തോളമാണ് ഉയർന്നിരിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാനായി ട്രംപ് ഭരണകൂടം നേരത്തേ റഷ്യയിൽനിന്നുള്ള എണ്ണ ടാങ്കറുകളെ ഉപരോധത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പുറമേ വിവിധ രാജ്യങ്ങൾ അവരുടെ കരുതൽ ശേഖരത്തിലുള്ള എണ്ണ വിപണിയിലേക്ക് എത്തിക്കുകയും ചെയ്തു. ഈ രണ്ടു നടപടികളും വില കുറയാൻ സഹായിച്ചല്ല. ഇതേത്തുടർന്നാണ് ഇറാനിൽനിന്നുള്ള ടാങ്കറുകൾക്കു കൂടി ഇളവു നല്കിയത്.
യുഎസ്, യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ മറികടക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി പ്രേതകപ്പലുകൾ എന്നു വിളിക്കപ്പെടുന്ന പഴഞ്ചൻ ടാങ്കറുകളിലാണ് റഷ്യയും ഇറാനും എണ്ണ കടത്തുന്നത്. എണ്ണവില വർധന ഏറ്റവും ഗുണം ചെയ്തത് റഷ്യക്കാണ്.
യുക്രെയ്ൻ യുദ്ധത്തിനാവശ്യമായ പണം കുറച്ചുകൂടി എളുപ്പത്തിൽ കണ്ടെത്താനുള്ള വഴിയാണു റഷ്യക്കു ലഭിച്ചിരിക്കുന്നത്. ഇതിനു പുറമേ, പാശ്ചാത്യശക്തികൾക്ക് ഊർജാവശ്യങ്ങൾ നികത്താൻ വീണ്ടും റഷ്യയെ ആശ്രയിക്കേണ്ട ഗതികേടുമുണ്ടായിരിക്കുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പാശ്ചാത്യ ശക്തികൾ റഷ്യൻ ആശ്രിതത്വം അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്.
ഇപ്പോഴത്തെ ഇളവുകൾ താത്കാലികമാണെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ആഗോള ഊർജ വിപണിയുടെ സ്ഥിരത ലക്ഷ്യമിട്ടു മാത്രമാണ് ഉപരോധങ്ങൾ ഇളച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.