മുംബൈ: അസംസ്കൃത എണ്ണ വിലയിലുണ്ടായ കുത്തനെയുള്ള വർധന പണപ്പെരുപ്പത്തെക്കുറിച്ചും ഉൗർജ വിതരണത്തെക്കുറിച്ചുമുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയതിനെത്തുടർന്ന് ഇന്നലെ ഓഹരിവിപണികൾ നഷ്ടത്തിൽ കലാശിച്ചു. ശക്തമായ ത്രൈമാസ സാന്പത്തികഫലങ്ങളും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും നല്കിയ പിന്തുണയെ മറികടന്നാണ് വിപണിയിൽ നഷ്ടമുണ്ടായത്.
ബിഎസ്ഇ സെൻസെക്സ് 388 പോയിന്റ് താഴ്ന്ന് 78,154ലും 50 ഓഹരികളുടെ നിഫ്റ്റി 112 പോയിന്റ് നഷ്ടത്തിൽ 24,472ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഉയരുന്ന അസംസ്കൃത എണ്ണ വില നിക്ഷേപകരുടെ വാങ്ങൽ താത്പര്യത്തിനു മങ്ങലേൽപ്പിച്ചതിനെത്തുടർന്ന് താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച സൂചികകൾ സെഷന്റെ ഭൂരിഭാഗം സമയവും സമ്മർദത്തിലായിരുന്നു.
രൂപയും നഷ്ടത്തിൽ
ഡോളറിനെതിരേ രൂപ 13 പൈസ നഷ്ടത്തിൽ 95.43ൽ ക്ലോസ് ചെയ്തു. യുഎസ്-ഇറാൻ കരാറിലൂടെ സംഘർഷത്തിന് പരിഹാരമാകുമെന്നും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതോടെ ഉയർന്ന എണ്ണ വില രൂപയ്ക്കുമേൽ സമ്മർദമുയർത്തി.
അസംസ്കൃത എണ്ണ വീണ്ടും സമ്മർദമുയർത്തുന്നു
ബ്രെന്റ് ക്രൂഡ് ഓയിൽ, ഡബ്ല്യുടിഐ ക്രൂഡ് എന്നിവയുടെ വില വീണ്ടും ഉയർന്നിരിക്കുകയാണ്. രാജ്യത്തിന്റെ അസംസ്കൃത എണ്ണ ആവശ്യങ്ങൾക്കായി ഇറക്കുമതിയെ കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യക്ക് എണ്ണ വിലയിലുണ്ടാകുന്ന വർധന ആശങ്ക ഉയർത്തി.
ഉയർന്ന എണ്ണ വില രാജ്യത്തിന്റെ ഇറക്കുമതി ചെലവ് വർധിപ്പിക്കാനും പണപ്പെരുപ്പ സമ്മർദമുയർത്താനും സാധ്യതയുണ്ട്. കൂടാതെ കന്പനികളുടെ ലാഭവിഹിതത്തെയും ഇത് പ്രതികൂലമായി ബാധിക്കാം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലെ അനിശ്ചിതത്വവും യുഎസ്-ഇറാൻ ചർച്ചകളും വിപണികളിൽ സമ്മർദം ചെലുത്തുന്നതിനിടയിലാണ് എണ്ണ വില ഉയരുന്നത്.
മേഖലാ സൂചികകളുടെ പ്രകടനം
മേഖലാ സൂചികകളിലെ പ്രകടനം സമ്മിശ്രമായിരുന്നു. പ്രധാന മേഖലകളിലെല്ലാം വില്പന സമ്മർദത്തിൽ പെട്ടു. 1.02 % ഉയർന്ന് നിഫ്റ്റി ഫാർമയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ഐടി 0.61 ശതമാനത്തിൽ മുന്നേറി. നിഫ്റ്റി ഹെൽത്ത്കെയർ 0.32 ശതമാനവും നിഫ്റ്റി കണ്സ്യൂമർ ഡ്യൂറബിൾസ് 0.15 ശതമാനവും ഉയർന്നു.
മറുവശത്ത് നിഫ്റ്റി എഫ്എംസിജി 1.17 ശതമാനത്തിലെത്തി മേഖലയിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടു. നിഫ്റ്റി മെറ്റൽ 0.95 ശതമാനവും നിഫ്റ്റി റിയൽറ്റി 0.99 ശതമാനവും കുറഞ്ഞു. ഓട്ടോ (0.55%), പ്രൈവറ്റ് ബാങ്ക് (0.56%), ഫിനാൻഷൽ സർവീസസ് (0.36%) എന്നിവയും നഷ്ടത്തിലായി.