ടെഹ്റാൻ: സമാധാന ചർച്ചകളും ധാരണകളും ഉരുത്തിരിയുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതോടെ വീണ്ടും സംഘർഷഭരിതമായി പശ്ചിമേഷ്യ. ഇതിനു തിരിച്ചടിയായി ഇറാനിലെ എൺപതോളം കേന്ദ്രങ്ങളിലാണ് ഇന്നു പുലർച്ചെ യുഎസ് ആക്രമണം നടത്തിയത്.
സംഘർഷം കടുത്തതോടെ ഇറാനുമേൽ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനിൽനിന്ന് എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്കായ ഡബ്ല്യുടിഐ ക്രൂഡ് വിലയും 2.75 ശതമാനം ഉയർന്ന് 72.38 ഡോളറായി.
അമേരിക്കയ്ക്ക് പിന്തുണയുമായി നാറ്റോ
പുതിയ സംഭവവികാസങ്ങളിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ അമേരിക്കയ്ക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു. വെടിനിർത്തൽ കരാർ നിലനിൽക്കെ കപ്പലുകളെ ഇറാൻ ആക്രമിച്ച സാഹചര്യത്തിൽ അമേരിക്കയുടെ സൈനിക നടപടി തികച്ചും അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഒരുകാരണവശാലും ആണവശേഷി കൈവരിക്കില്ലെന്നു സഖ്യകക്ഷികൾ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു മാർക്ക് റൂട്ടെ.