ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഓടിക്കൊണ്ടിരുന്ന ഒല ഇലക്ട്രിക് സ്കൂട്ടർ നടുറോഡിൽ പെട്ടെന്ന് രണ്ടായി ഒടിഞ്ഞുമാറിയ സംഭവം ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഒരു യുവാവിന് പിതാവ് സമ്മാനമായി നൽകിയ സ്കൂട്ടറാണ് യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി തകർന്നത്. വാഹനത്തിന്റെ ചേസിസ് മധ്യഭാഗത്തുനിന്നും വേർപെട്ട് മുൻ ടയറും ഹാൻഡിലും ഒരു വശത്തും, പിൻഭാഗം പൂർണമായും റോഡിൽ അമർന്ന നിലയിലുമായിരുന്നു.
കണ്ടുനിന്ന നാട്ടുകാരെപ്പോലും അമ്പരപ്പിച്ച ഈ അപകടത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സംഭവം ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെയും നിർമ്മാണ നിലവാരത്തെയും കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്.
മുൻപൊക്കെ മികച്ച മൈലേജും ആധുനിക ഫീച്ചറുകളും മാത്രം നോക്കി വണ്ടി വാങ്ങിയിരുന്ന ഉപഭോക്താക്കൾ, ഇപ്പോൾ വാഹനങ്ങളുടെ ബോഡി ദൃഢതയ്ക്കും യാത്രാ സുരക്ഷിതത്വത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
എന്തായാലും ഒല സ്കൂട്ടറുകളുടെ ഗുണനിലവാരത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഇപ്പോൾ കനത്ത വാദപ്രതിവാദങ്ങളാണ് നടക്കുന്നത്.