ഇന്ത്യയുടെ പൈത്യക നഗരങ്ങളിലെ ശുചിത്വമില്ലായ്മയും ഭരണകൂടത്തിന്‍റെ അനാസ്ഥയും തുറന്നുകാട്ടുന്ന വിദേശ സഞ്ചാരിയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
'ഇൻക്രെഡിബിൾ ഇന്ത്യ' എന്നും 'സ്വച്ഛ് ഭാരത്' എന്നും രാജ്യം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ വിളിച്ചുപറയുമ്പോഴും, രാജ്യതലസ്ഥാനത്തിന്‍റെ ഹൃദയഭാഗമായ പഴയ ഡൽഹിയിലെ തെരുവുകളിൽ ഒരു പ്ലാസ്റ്റിക് കുപ്പി കളയാൻ ഇടമില്ലാതെ അലയേണ്ടി വന്ന വിദേശിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്.
ഒഴിഞ്ഞ കുപ്പിയുമായി മിനിറ്റുകളോളം ഒരു ചവറ്റുകൊട്ട തിരഞ്ഞു നടന്ന അദ്ദേഹം ഒടുവിൽ സഹായത്തിനായി സമീപിച്ച പ്രാദേശിക കടക്കാരനിൽ നിന്ന് ലഭിച്ച മറുപടി നമ്മുടെ നാടിന്‍റെ പൊതുബോധത്തെ തന്നെ പരിഹസിക്കുന്നതായിരുന്നു.
ഇത് ഡൽഹിയാണെന്നും ഇവിടെ എവിടെ വേണമെങ്കിലും മാലിന്യം വലിച്ചെറിയാമെന്നും വളരെ ലാഘവത്തോടെയുള്ള ആ മറുപടി കേട്ട് പകച്ചുനിൽക്കുന്ന വിദേശിയുടെ മുഖം ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നമ്മുടെ നഗരങ്ങൾ തന്നെ ഒരു വലിയ ചവറ്റുകൊട്ടയായി മാറിയിരിക്കുകയാണെന്നും പിന്നെന്തിനാണ് പ്രത്യേകം ചവറ്റുകൊട്ടകൾ തിരയുന്നതെന്നുമാണ് പലരും പരിഹാസരൂപേണ ചോദിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്ന മുൻസിപ്പൽ അധികൃതരെ പലരും രൂക്ഷമായി വിമർശിക്കുന്നുണ്ട്.
പൊതുജനങ്ങളിൽ നിന്ന് നികുതിയായി പിരിച്ചെടുക്കുന്ന പണം ഇത്തരം പ്രാഥമിക ആവശ്യങ്ങൾക്കായി പോലും വിനിയോഗിക്കപ്പെടുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. തെരുവുകളിൽ ചവറ്റുകൊട്ടകൾ സ്ഥാപിക്കാത്തതും കൃത്യസമയത്ത് അവ വൃത്തിയാക്കാത്തതുമാണ് ജനങ്ങൾ റോഡരികിൽ മാലിന്യം തള്ളാൻ പ്രധാന കാരണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.
ഇതിനൊരു പരിഹാരമെന്ന നിലയിൽ വികസിത രാജ്യങ്ങളിലെ മാതൃകകൾ പിന്തുടരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഓരോ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മാലിന്യ ശേഖരണത്തിനായി ചെറിയൊരു തുക ഈടാക്കുന്നത് വഴി ജനങ്ങളിൽ ഉത്തരവാദിത്തബോധം വളർത്താൻ കഴിയുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
മാലിന്യം കൈകാര്യം ചെയ്യുന്നതിന് കൃത്യമായ ഒരു സംവിധാനം നിലവിലില്ലാത്തതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഭരണകൂടത്തിന്‍റെ അനാസ്ഥയും പൊതുജനങ്ങളുടെ തെറ്റായ മനോഭാവവും ഒത്തുചേരുമ്പോൾ തകരുന്നത് രാജ്യത്തിന്‍റെ പ്രതിച്ഛായയാണ്.
പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പറയുന്ന ഭരണാധികാരികൾ ഇത്തരം അടിസ്ഥാന പ്രശ്നങ്ങളിൽ എത്രത്തോളം ജാഗ്രത പുലർത്തുന്നു എന്ന ചോദ്യമാണ് ഈ വിദേശ സഞ്ചാരിയുടെ അനുഭവം നമ്മോട് ചോദിക്കുന്നത്.