ശ്രീനഗർ: ജമ്മു കാഷ്മീരിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ നാഷണൽ കോൺഫറൻസും സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നടത്തിയ പ്രതികരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ വിമർശിച്ചു. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ മുഖ്യമന്ത്രി "ധീരമായി നിലപാടെടുക്കണം" എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീനഗറിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരത്തിന്റെ ആറ് വരികളും പൂർണമായി ആലപിക്കുകയും ഒമർ അബ്ദുള്ളയും ഫാറൂഖ് അബ്ദുള്ളയും എഴുന്നേറ്റ് നിൽക്കുകയും ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികൾ മാത്രം ആലപിക്കുന്നതാണ് ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതര മൂല്യങ്ങൾക്ക് അനുയോജ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സംസ്ഥാന കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി.
ഔദ്യോഗിക ചടങ്ങുകളിൽ പൂർണരൂപം ആലപിക്കുന്നത് നിയമപരമായി നിർബന്ധമാണെന്നും, അനുസരിക്കാതിരുന്നാൽ കാഷ്മീരിലെ ജനങ്ങൾ ജയിലിൽ പോകേണ്ടി വരുമെന്നും ഒമർ അബ്ദുള്ള തിരിച്ചടിച്ചു. വന്ദേമാതരത്തിന്റെ ആദ്യ രണ്ടു വരികൾ മാത്രം ആലപിച്ച കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ആരെയെങ്കിലും പൊലിസ് ജയിലിലടച്ചിട്ടുണ്ടോ എന്ന് കർറ ചോദിച്ചു. ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെപ്പോലെ മതേതരത്വത്തിന് വേണ്ടി ഉറച്ചുനിൽക്കാൻ ജമ്മു കാഷ്മീർ മുഖ്യമന്ത്രിക്ക് സാധിക്കണം.
ജമ്മു കാഷ്മീരിലെ ഒമർ അബ്ദുള്ള സർക്കാരിന് പുറത്തുനിന്നാണ് കോൺഗ്രസ് പിന്തുണ നൽകുന്നത്. മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് വിസമ്മതിച്ചതിന് പിന്നാലെ ഉയർന്ന ഈ വന്ദേമാതരം തർക്കം സഖ്യത്തിലെ വിള്ളൽ കൂടുതൽ വ്യക്തമാക്കുന്നതാണ്.