കോട്ടയം: തിരയടിച്ചുകയറുന്ന കടൽ പാലം അടുത്തു കണ്ടപ്പോൾ ആ അമ്മമാരിൽ പലരുടെയും മനവും കണ്ണും നിറഞ്ഞു. പത്രങ്ങളിലും ടിവിയിലുമൊക്കെ കണ്ടിട്ടുള്ള കടലും കടൽത്തീരവുമൊക്കെ ചുറ്റി ഒന്നു യാത്ര ചെയ്യാൻ പറ്റുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
എംസിഎ തിരുവല്ല അതിരൂപത സമിതിയുടെ അല്മായ ദിനാഘോഷം പുത്തനങ്ങാടി മാർ തെയോഫിലോസ് സ്നേഹഭവനിൽ ആഘോഷിക്കാൻ തീരുമാനിച്ചതോടെയാണ് അഗതികളായ അമ്മമാരുടെ ജീവിതത്തിൽ പുതിയ നിറവും സന്തോഷവും പകരുന്ന നിമിഷങ്ങൾ ഒരുങ്ങിയത്.
കടലും കടൽത്തീരവും കടൽ പാലവുമൊക്കെ അവരിൽ പലരും ആദ്യമായിട്ടായിരുന്നു നേരിട്ടു കാണുന്നത്. കോട്ടയത്തുനിന്ന് ആരംഭിച്ച് കുമരകം വഴിയായിരുന്നു യാത്ര. ഹൗസ് ബോട്ടുകളും തണ്ണീർമുക്കം ബണ്ടും ആലപ്പുഴയിലെ കടലുമൊക്കെ പലർക്കും അത്ഭുത കാഴ്ചകളായി.
പെരുന്നാൾ ആഘോഷം നടക്കുന്ന പുതുപ്പള്ളി പള്ളിയും അവിടത്തെ ദീപാലങ്കാരങ്ങളുമൊക്കെ കണ്ടപ്പോൾ സന്തോഷം ഇരട്ടി. ഇഷ്ടപ്പെട്ട ഭക്ഷണങ്ങളുമൊക്കെ കഴിച്ച് അവസാനം ഒരു ഐസ്ക്രീമും രുചിച്ച് അതിനേക്കാൾ മധുരമുള്ള ഓർമകളുമായിട്ടാണ് ഈ അമ്മമാർ തിരികെ സ്നേഹഭവനിൽ എത്തിയത്.
സ്നേഹസദൻ ഡയറക്ടർ റവ.ഫാ. വർഗീസ് പള്ളിക്കൽ എംസിഎ അതിരൂപത ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോൺ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.