ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം (18) ആണ് മരിച്ചത്. കീടനാശിനി കഴിച്ച അവശനിലയിൽ കണ്ട ഇയാളെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ ഒരുലക്ഷം രൂപയാണ് ഇയാൾക്ക് നഷ്ടമായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
അടുത്തിടെ ഹൈദരാബാദിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഓൺലൈൻ വാതുവയ്പ്പ് ആപ്പ് വഴി പണം നഷ്ടമായ ടാക്സി ഡ്രൈവറും ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിക്രമിന്റെ മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം തെലങ്കാനയിൽ 383 കേസുകളാണ് ഓൺലൈൻ വാതുവയ്പ്പ് ആപ്പുകൾക്കെതിരേ രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം എണ്ണം 678 ആയി എന്നാണ് പോലീസ് കണക്ക്. 9.57 കോടി രൂപയാണ് ഓൺലൈൻ വാതുവയ്പ്പ് വഴി ആളുകൾക്ക് നഷ്ടമായത്. കെണിയിൽ വീഴുന്നവരിൽ ഭൂരിഭാഗവും 18-30 വയസിനിടയിൽ പ്രായമുള്ളവരാണെന്നാണ് പോലീസ് റിപ്പോർട്ട്.