ഓരോ വായനക്കാരന്റെയും ഉള്ളിൽ വിസ്മയത്തിന്റെയും ആഹ്ലാദത്തിന്റെയും ചിലപ്പോൾ വേദനയുടെയും കൊടുങ്കാറ്റുകൾ വിതയ്ക്കുന്ന പുസ്തകമാണ് ലാറ്റിനമേരിക്കൻ നോവലിസ്റ്റായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’. കൊളംബിയൻ കാടുകളുടെ നിഗൂഢതയിൽ, ചതുപ്പുനിലങ്ങൾക്കും മഞ്ഞക്കടലുകൾക്കും നടുവിൽ ഗബ്രിയേൽ ഗാർസിയ മാർകേസ് പടുത്തുയർത്തിയ മക്കോണ്ടോ എന്ന മാന്ത്രികനഗരം കേവലമൊരു സാങ്കൽപിക ഗ്രാമമല്ല. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനറിയാതെ വഴിതെറ്റിപ്പോയ ഏതു ജനതയുടെയും പ്രസ്ഥാനത്തിന്റെയും രൂപകമാണത്.
ചുറ്റുപാടുമുള്ള ലോകത്തിന്റെ മാറ്റങ്ങളോ അവിടെയുള്ള മനുഷ്യന്റെ മുറവിളികളോ നിശ്വാസങ്ങളോ മാറ്റങ്ങളോ അറിയാനാവാത്തവിധം പർവതനിരകളാൽ ചുറ്റപ്പെട്ടതായിരുന്നു ആ നഗരം. മക്കോണ്ടോയിലെ ബുവെന്ദിയ തറവാടിന്റെ അകത്തളങ്ങളിൽ പഴയ സ്വപ്നങ്ങളുടെ മാറാലരൂപങ്ങൾ അലഞ്ഞുനടക്കുന്നുണ്ട്. ബുവെന്ദിയ കുടുംബം ഭൂതകാലത്തിന്റെ സ്വർണച്ചിറകുകളിൽതൂങ്ങി ആത്മരതിയുടെ ഏകാന്തതയിൽ അഭിരമിക്കുന്നവരാണ്. പുറത്ത് കാലം മാറുന്നുണ്ട്. ലോകം പുതിയ ഭാവങ്ങളും ഭാവനകളും അണിയുന്നുണ്ട്.
പക്ഷേ, ലോകത്തിന്റെ ഭൂമിശാസ്ത്രം മാറുന്നത് തിരിച്ചറിയാനാവാത്തവിധം തങ്ങൾ നിർമിച്ച സ്ഫടികക്കൊട്ടാരങ്ങളിൽ അവർ തടവിലാക്കപ്പെട്ടിരിക്കുന്നു. നോവലിലെ കേണൽ ഔറേലിയാനോ ബുവെന്ദിയ എന്ന കഥാപാത്രം നീതിക്കുവേണ്ടിയുള്ള പോരാട്ടമെന്ന പേരിൽ മുപ്പത്തിരണ്ട് യുദ്ധങ്ങൾ നയിച്ചു. അവയിലെല്ലാം പരാജയപ്പെട്ടു. ഒരു പരാജയത്തിൽനിന്നും പാഠം പഠിക്കാൻ അയാൾ തയാറായിരുന്നില്ല. ഒടുവിൽ അയാൾ തന്റെ പണിപ്പുരയിലെ ഏകാന്തതയിലേക്ക് ഉൾവലിഞ്ഞ് സ്വർണമത്സ്യങ്ങളെ മിനുക്കിയെടുക്കുന്ന അർഥശൂന്യമായ ജോലിയിൽ ആശ്വാസം കണ്ടെത്തുന്നു.
മാർകേസ് വരച്ചിട്ട ആ ഏകാന്തതയുടെ നൂറു വർഷങ്ങളിലെ മക്കോണ്ടോയും ബുവെന്ദിയൻ തറവാടും മാറ്റവും നവീകരണവും കടന്നു ചെല്ലാത്ത ഇടങ്ങളിൽ ആവർത്തിക്കപ്പെടാം. രാഷ്ട്രീയത്തിലും മതത്തിലുമെല്ലാം സംഭവിക്കാം.
ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് പിടിച്ചുനിൽക്കാൻ തെരഞ്ഞെടുപ്പ് വിജയങ്ങൾ മാത്രം പോരാ. നിരന്തരമായി ജനങ്ങളുടെ വികാരങ്ങൾ, ഭയങ്ങൾ, പ്രതീക്ഷകൾ, സന്തോഷങ്ങൾ, മാനസികാവസ്ഥ, സാമ്പത്തികാവസ്ഥ ഇതൊക്കെ തിരിച്ചറിയാൻ സാധിക്കണം. ഒരു രാഷ്ട്രീയ പാർട്ടിയെ ജനാധിപത്യപ്രക്രിയയിൽ സജീവമായി നിലനിർത്തുന്നത് ജനമനസുമായുള്ള നിരന്തരബന്ധമാണ്. ജനങ്ങളുമായുള്ള സന്പർക്കത്തിലെ ജൈവികത നഷ്ടപ്പെടുമ്പോൾ രാഷ്ട്രീയപ്രസ്ഥാനം സംഘടനാ സംവിധാനമായി ചുരുങ്ങുന്നു.
പല രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും കേഡർ സംവിധാനമുണ്ട്. കേഡർ ഘടന സംഘടനാ സംവിധാനം മാത്രമല്ല, താഴെത്തട്ടിൽനിന്ന് മുകളിലേക്ക് ജനവികാരങ്ങൾ എത്തിക്കുന്ന കണ്ണികൂടിയായാണ് പ്രവർത്തിക്കുന്നത്. കേഡർ പാർട്ടിയായ സിപിഎമ്മിൽപോലും കണ്ണികൾ ദുർബലമായെന്ന് ശക്തികേന്ദ്രങ്ങളിലെ കനത്ത പരാജയം സൂചിപ്പിക്കുന്നു. പല രാഷ്ട്രീയ സംഘടനകളിലും താഴെത്തട്ടിൽനിന്നു മുകളിലേക്ക് ജനങ്ങളുടെ വികാരങ്ങളും പ്രതികരണങ്ങളുമെത്തുന്നില്ല. അധികാരകേന്ദ്രങ്ങളെ വട്ടമിട്ട് പറക്കുന്ന ഉപജാപകസംഘങ്ങളും വൈതാളികരുമാണ് യഥാർഥ ജനഹിതം എന്താണെന്ന് തിരിച്ചറിയാനാവാത്തവിധം രാഷ്ട്രീയ പാർട്ടികളെയും നേതൃത്വത്തെയും ഇക്കോ ചേമ്പറുകളിലേക്കു തള്ളിയിടുന്നത്.
ജനഹിതം മനസിലാക്കാതെ പ്രവർത്തിക്കുന്ന പാർട്ടികൾ ക്രമേണ ജനങ്ങൾക്കിടയിൽ അന്യവത്കരിക്കപ്പെടും. കോൺഗ്രസിന് ഹിന്ദി ഭൂപടത്തിൽ സംഭവിച്ച അന്യവത്കരണത്തിന്റെ ഒരു കാരണം ജനങ്ങളുടെ സ്പന്ദനങ്ങൾ അറിയാതെപോയതാണ്. കോൺഗ്രസ് പാർട്ടിയുടെ ഹൈക്കമാൻഡ് രാഷ്ട്രീയം ഇതിന് ഒരു പരിധിവരെ കാരണവുമായി. ഹൈക്കമാൻഡ് പലപ്പോഴും ജനങ്ങളിൽനിന്ന് ഏറെ അകലെയായിരുന്നു. ജനങ്ങളുടെ യഥാർഥ പൾസ് മനസിലാക്കാൻ സാധിക്കുന്നത് പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളിൽ പ്രവർത്തിക്കുന്നവർക്കാണ്. അടിയൊഴുക്കുകൾ പാർട്ടിയുടെ മുകളിലത്തെ തട്ടിൽ എത്താതെപോകുന്നു. സംസ്ഥാന ഘടകങ്ങൾക്ക് നിർണായക തീരുമാനങ്ങൾ എടുക്കാൻ കഴിയാതെവരുന്നു. കോൺഗ്രസിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്.
ജനമനസിന്റെ തുടിപ്പുകൾ തൊട്ടറിയാൻ പരാജയപ്പെടുന്നിടത്തുനിന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയ ദുരന്തങ്ങൾ പിറവികൊള്ളുന്നത്. ജനാധിപത്യമെന്ന അതിസങ്കീർണവും എന്നാൽ സുന്ദരവുമായ പ്രക്രിയയിൽ ജനഹിതം വായിച്ചെടുക്കുക എന്നത് ഏതൊരു പ്രസ്ഥാനത്തിന്റെയും നിലനിൽപ്പിന്റെ ആധാരമാണ്. കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമ്പോൾ അതിന്റെ തകർച്ചയുടെ മൂലകാരണം തുടർച്ചയായുണ്ടാകുന്ന തെരഞ്ഞെടുപ്പു പരാജയങ്ങൾ മാത്രമല്ല. ജനങ്ങളിൽനിന്ന് പ്രസ്ഥാനം അന്യവത്കരിപ്പെട്ടു. ജനഹിതം എന്താണെന്ന് മുകളിലുള്ള നേതാക്കൾക്ക് മനസിലാകുന്നില്ല. നഷ്ടപ്പെട്ട ജനപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നു ഭാരത് ജോഡോ യാത്ര. ജനങ്ങളിലേക്ക് പാർട്ടി - ഇതായിരുന്നു ലക്ഷ്യം. യാത്ര വിജയംകണ്ടുവെങ്കിലും പ്രവർത്തനങ്ങളിലൂടെയുള്ള തുടർച്ച ഇനിയും ഉണ്ടാകണം.
റിയൽ കേരളാ സ്റ്റോറി
2021ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടിപടലം പൊളിഞ്ഞു. ചരിത്രത്തിലാദ്യമായി കേരളത്തിൽ ഒരു മന്ത്രിസഭ തുടർച്ചയായി രണ്ടാം പ്രാവശ്യം അധികാരത്തിലെത്തി. തകർന്ന സംവിധാനത്തെ ഉജ്വലമായി പടുത്തുയർത്തിയാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഈ വിജയം നേടിയത്. വി.ഡി. സതീശൻ എന്ന നേതാവിന്റെ ചിട്ടയായ നേതൃത്വം ഈ മടങ്ങിവരവിന്റെ കാരണങ്ങളിലൊന്നാണ്.
ശക്തമായ ഭരണവിരുദ്ധ തരംഗത്തെ ഒരേ ദിശയിലേക്ക് ചലിപ്പിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു. സംസ്ഥാന വ്യാപകമായി യുഡിഎഫ് ഉയർത്തിക്കാട്ടിയ വിഷയങ്ങളുടെ ശക്തിയിൽ പല മണ്ഡലങ്ങളിലും വലിയ ജനപിന്തുണയും കാര്യശേഷിയുമുള്ള എംഎൽഎമാർ വരെ ഒലിച്ചുപോയി. പ്രചാരണങ്ങളിൽ ഉയർത്തിയ വിഷയങ്ങൾ ജനങ്ങൾ ഏറ്റെടുത്തു. പ്രചാരണ വിഷയങ്ങൾ തെരഞ്ഞെടുപ്പുകാലത്ത് പെട്ടെന്ന് നിർമിച്ചവയല്ല. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ആവർത്തിച്ച് ഉന്നയിച്ച പ്രചാരണ വിഷയങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് മൂർച്ചകൂട്ടി പ്രയോഗിച്ചു. യുഡിഎഫിന്റെ പ്രൊപ്പഗാന്തകൾക്ക് ജൈവികതയും നൈസർഗികതയുമുണ്ടായിരുന്നു. സതീശന്റെ വിഷയാവതരണത്തിലെ വ്യക്തത, ആത്മവിശ്വാസം നിറഞ്ഞ ശരീരഭാഷ തുടങ്ങിയവയിലൂടെ പിണറായിക്ക് ബദലായ ഒരു നേതാവിനെ ജനം കാണുകയായിരുന്നു.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ അശ്ലീലതയായ ഗ്രൂപ്പ് രാഷ്ട്രീയം ഒരുപരിധിവരെ അവസാനിപ്പിക്കാൻ കഴിഞ്ഞ അഞ്ചു വർഷംകൊണ്ടു സാധിച്ചു. ആദ്യം പാർട്ടി എന്ന ചിന്ത അണികൾക്കുള്ളിൽ രൂപപ്പെട്ടു. അധികാരത്തിന്റെ കണക്കെടുപ്പിൽ നിർണായക ശക്തിയായ, ഒരുപക്ഷവുമില്ലാത്ത ജനങ്ങളും യുവാക്കളും സതീശനിൽ ട്രാൻസ്ഫോർമേഷൻ ലീഡർഷിപ്പ് കണ്ടു. വികാരങ്ങളുടെ ഭാഷ വിട്ടിട്ട് അയാൾ വസ്തുതകൾകൊണ്ടാണ് സംസാരിച്ചത്. ഏത് വിഷയത്തെയും കുറിച്ചു പഠിച്ചു പറഞ്ഞു. കൃത്യമായ സാങ്കേതിക പദങ്ങൾ ഉപയോഗിച്ചു.
രാഷ്ട്രീയത്തിൽ അക്കാദമിക് ശൈലി നിർമിച്ചു. കാഴ്ചകളേക്കാൾ കാഴ്ചപ്പാടുകൾ പങ്കുവച്ചു. വൈവിധ്യമാർന്ന വിഷയങ്ങൾ സംസാരിച്ചു.
പേപ്പർലെസായിരുന്നു പ്രഭാഷണങ്ങൾ. ജനങ്ങളുടെ മുഖത്തു നോക്കി സംസാരിച്ചു. വിവാദങ്ങളേക്കാൾ നൂതനാശയങ്ങളായിരുന്നു പങ്കുവച്ചത്. ഇത്തരമൊരു സർഗാത്മകമായ രാഷ്ട്രീയമാണ് പുതിയ കാലത്തിനാവശ്യം.
കേരളത്തിന്റെ അബോധത്തിൽ ഒരു സോഷ്യലിസ്റ്റ് മനസുണ്ട്. സതീശന്റെ വിശകലനങ്ങളിൽ നെഹ്റുവിയൻ സോഷ്യലിസ്റ്റിന്റെ സവിശേഷതകൾ കാണാം. നെഹ്റു മുമ്പോട്ടുവച്ച സയന്റിഫിക് ടെമ്പർ, ചരിത്രപരത, മതേതര കാഴ്ചപ്പാട് ഇവയെല്ലാം ദൃശ്യമാണ്. പണ്ട് വിഎസിനുവേണ്ടി മുറവിളി കൂട്ടിയവരും അദ്ദേഹത്തെ തികഞ്ഞ സോഷ്യലിസ്റ്റായാണ് കണ്ടത്. വർഗസമരങ്ങളല്ല, ജീവിതസമരങ്ങളുടെ യാഥാർഥ്യങ്ങളിലാണ് ഈ സോഷ്യലിസം തുടങ്ങുകയും തുടരുകയും ചെയ്യുന്നത്.
പുതുതലമുറയെ സതീശന്റെ ശൈലി ആകർഷിച്ചു
വികാരരാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. കുട്ടികൾ വളർന്ന് പൗരന്മാരായിക്കഴിഞ്ഞു. വസ്തുതകളിലൂടെ യുക്തിസഹമായി സംസാരിക്കുന്ന രാഷ്ട്രീയമാണ് അവർ ഇഷ്ടപ്പെടുന്നത്. വികാരങ്ങളുടെ സ്ഥാനത്ത് വസ്തുതകളെ നിരത്തുക, യുക്തിസഹമായി സംസാരിക്കുക, പ്രസ്ഥാനങ്ങളെ ശാസ്ത്രീയമായി പരിഷ്കരിക്കുക, ഡേറ്റകൾ അവതരിപ്പിക്കുക, വിശകലനം ചെയ്യുക, കമ്യൂണിക്കേഷൻ ഗ്യാപ്പുകൾ കുറയ്ക്കുക - കേരളത്തിൽ പരീക്ഷിച്ചു വിജയിച്ച മോഡൽ കോൺഗ്രസിന് അഖിലേന്ത്യാതലത്തിൽ ഉപയോഗിക്കാം. ഇനി വരാൻ പോകുന്നത് യുവതയുടെ പൊളിറ്റിക്സാണ്. വസ്തുതകളുടെ രാഷ്ട്രീയമാണത്. കൃത്യമായ കണക്കുകൂട്ടലുകളുടെയും കണക്കെടുക്കലുകളുടെ രാഷ്ട്രീയം.
പല നിറച്ചേലകൾ ചുറ്റിയ ഭാരതത്തെ ഒന്നിപ്പിച്ച കണ്ണിയാണ് കോൺഗ്രസ്. ഭാഷകളെയും സംസ്കാരങ്ങളെയും ഒരു കുടക്കീഴിൽ സംരക്ഷിച്ചു. പിന്നീട് ജനങ്ങൾക്കും പാർട്ടിക്കുമിടയിൽ വിള്ളലുകൾ വീണു. ജനപ്രിയ നേതാക്കൾ പാർട്ടി വിട്ടു. വിളറിയ ഏകാന്തനഗരങ്ങളിൽനിന്ന് മനുഷ്യർ ഇടതൂർന്നുവസിക്കുന്ന സുവർണ നഗരങ്ങളിലെത്താൻ ഗതകാല പ്രതാപത്തിന്റെ തുരുമ്പിച്ച താക്കോൽ മതിയാവില്ല. ഹിമമുടി തൊട്ട് കാൽമുനമ്പോളം വീണ്ടും ഒഴുകിപ്പരക്കണമെങ്കിൽ ജനമനസെന്ന ജനാധിപത്യത്തിന്റെ സങ്കീർണമായ പുസ്തകം തുറന്നുവച്ച് വായിക്കണം. നവീകരിക്കപ്പെടണം. രാഷ്ട്രീയം അക്കാദമികമായ ഒരു വ്യവഹാരമാണെന്ന് തിരിച്ചറിയണം. തിരിച്ചുവരാൻ സാധിക്കും. അതാണ് കേരളം പറയുന്നത്.