കൊച്ചി: വ്യാജരേഖ ചമച്ച് അവയക്കടത്ത് നടത്തിയ കേസില്‍ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി. ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. അലക്‌സാണ്ടര്‍, ഡോ. ശ്രീജ പിള്ള എന്നിവരാണ് ഇഡിക്ക് മുന്നില്‍ ഹാജരായത്.
ജൂണ്‍ 18ന് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ആശുപത്രി അധികൃതരുടെ മൊഴികളില്‍ വ്യക്തതയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. ആശുപത്രി എംഡിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ഡോക്ടര്‍മാർക്കോ ആശുപത്രിക്കോ അവയവക്കടത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ അടക്കം പരിശോധിച്ചതിന് പിന്നാലെയാണ് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചത്.
കേരളത്തിലെ ആറു പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. കേരളത്തിന് അകത്തും പുറത്തമുള്ള വന്‍ മാഫിയ സംഘം അവയവ കച്ചവടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.
അവയവ കച്ചവടത്തിലെ മുഖ്യപ്രതി കാസര്‍കോട് സ്വദേശി നജീബാണ്. നിര്‍ധനരെ കണ്ടെത്തി ചെറിയ തുകക്ക് അവയവ കച്ചവടം ഉറപ്പിക്കുകയും സ്വകാര്യ ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്ക് അവയവം വന്‍ തുകക്ക് മറിച്ചു വില്‍ക്കുകയുമാണ് സംഘം ചെയ്തിരുന്നത്. ഇതിനായി നജീബിന് ആശുപത്രികളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചതായി ഇഡി കണ്ടെത്തിയിരുന്നു.