തൃശൂർ: നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പുകരാറുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും ഇതിനുപിന്നിൽ തങ്ങളെ അധിക്ഷേപിക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളുടെ ഇടപെടലുണ്ടെന്നു സംശയിക്കുന്നതായും ഓസ്കർ ഇവന്റ്സ് ഉടമ പി.എസ്. ജെനീഷ്.
കന്പനിയെ മനഃപൂർവം താറടിക്കാനാണു ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായത് തങ്ങളുടെ പിഴവുമൂലമല്ല. ഇതു കോടതി ശരിവയ്ക്കുകയും വിഷയത്തിൽ സ്റ്റേ അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ്.
നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പിനായി തങ്ങളടക്കം രണ്ടു കന്പനികളെയാണു തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട മറുവിഭാഗം അനാവശ്യതർക്കങ്ങൾ ഉണ്ടാക്കിയതിനെത്തുടർന്നാണ് കളക്ടർ അവരെ ഒഴിവാക്കിയത്. ഇതിനുശേഷമാണു തങ്ങൾക്കെതിരേ ആസൂത്രിതനീക്കങ്ങൾ ആരംഭിച്ചതെന്നും പി.എസ്. ജെനീഷ് പത്രസമ്മേളനത്തിൽ ആരോപിച്ചു.