കോഴിക്കോട്: എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ ജില്ലയിൽ ഹോട്ടലുകളില്‍നിന്നും തട്ടുകടകളില്‍നിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു.
ചപ്പാത്തി കമ്പനികള്‍ ഉള്‍പ്പെടെ പലയിടത്തും പൂട്ടി. മലയാളികളുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നായ ‘പൊറാട്ട’യ്ക്കും പൂട്ടുവീണുകൊണ്ടിരിക്കുകയാണ്.
പൊതുവേ ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയാല്‍ തിരിച്ചെത്താന്‍ ബുദ്ധിമുട്ടാണ്. തിരിച്ചെത്തുന്നവരാകട്ടെ പഴയ ഹോട്ടലുകളിലേക്ക് തന്നെ തിരിച്ചെത്തിക്കൊള്ളണമെന്നില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന വേള കൂടിയാണിത്. സിലിണ്ടർ ക്ഷാമം പരിഹരിക്കപ്പെടുംവരെ കട അടയ്ക്കേണ്ട സ്ഥിതിയുണ്ടായാൽ, തൊഴിലാളികൾക്ക് ശമ്പളവും ഭക്ഷണവും നൽകി നിലനിർത്താൻ ഉടമകൾക്കും പ്രയാസമാകും.
ഹോട്ടലുടമകൾ സഹകരിച്ച് ഒരു സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത് സമീപത്തെ ഹോട്ടലുകളിലേക്കു വിതരണത്തിനായി എത്തിക്കുന്നത് ഉൾപ്പെടെയുള്ള ബദൽ നിർദേശങ്ങള്‍ ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്.
മുന്‍പ് കോവിഡ് കാലത്ത് അനുഭവിച്ചതിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തില്‍ പൂട്ടിപ്പോയ ഹോട്ടലുകള്‍ മിക്കതും ഏറെക്കാലം കഴിഞ്ഞാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. മോശമല്ലാത്ത നിലയിൽ കച്ചവടമുള്ള ഹോട്ടലുകളിൽ ദിവസേന അഞ്ചില്‍ കുറയാതെ സിലിണ്ടറുകളാണ് വേണ്ടതെന്ന് ഉടമകൾ പറയുന്നു.
മുൻപ് സിലിണ്ടർ യഥേഷ്ടം ലഭിച്ചിരുന്നതിനാൽ സ്റ്റോക്ക് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യം ഹോട്ടൽ ഉടമകൾക്ക് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയായി. അതേസമയം ഹോട്ടലുകള്‍ക്ക് പുറമേ ഭക്ഷണ വിതരണക്കാരായ ഗിഗ് തൊഴിലാളികളിലേക്കും പ്രതിസന്ധി നീങ്ങി.
ദിവസം 30 ഓർഡറുകൾ ലഭിക്കുന്നവർക്ക് ഇപ്പോൾ അഞ്ച് മുതൽ പത്തുവരെ ഓർഡറുകളേ ലഭിക്കുന്നുള്ളൂ. സൊമാറ്റോ, സ്വിഗ്ഗി എന്നീ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകളിലെ ഓർഡറുകൾ കുത്തനെ കുറഞ്ഞു.