ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ സുന്ദര ടീമായ ബ്രസീല്‍ 2026 എഡിഷനില്നിന്നു പുറത്ത്. വൈക്കിംഗ് റോവുകാരായ നോര്‍വെയ്ക്കു മുന്നില്‍ ബ്രസീലിന്റെ യാത്ര അവസാനിച്ചു. 2026 ഫിഫ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ നോര്‍വെ 2-1ന് ബ്രസീലിനെ കീഴടക്കി. സൂപ്പര്‍താരം എര്‍ലിംഗ് ഹാലണ്ടിന്റെ ഇരട്ടഗോളിലായിരുന്നു നോര്‍വെയുടെ ജയം. 79, 90 മിനിറ്റുകളിലായിരുന്നു എര്‍ലിംഗ് ഹാലണ്ടിന്റെ ഗോളുകള്‍.
പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ നെയ്മര്‍ ജൂണിയര്‍ 90+10-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രസീലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. ബ്രസീല്‍ പുറത്തായതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍നിന്ന് നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ബ്രസീലിന്റെ എക്കാലത്തെയും ടോപ് സ്കോറർ ആയാണ് നെയ്മര്‍ പടിയിറങ്ങിയത് (130 മത്സരങ്ങളില്‍നിന്ന് 80 ഗോള്‍).
മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്, 14-ാം മിനിറ്റില്‍ ബ്രസീലിനു ലഭിച്ച പെനാല്‍റ്റി മുതലാക്കാന്‍ സാധിക്കാതിരുന്നതായിരുന്നെന്നു വിലയിരുത്താം. ബ്രൂണോ ഗിമാറാഷ് എടുത്ത ബലഹീനമായ പെനാല്‍റ്റി നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് ഇടത്തേക്കു ചാടി തട്ടിത്തെറിപ്പിച്ചു.
സഹ ആതിഥേയരായ മെക്സിക്കോയെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയമായ അസ്ടെക്കയിലെ പോരാട്ടത്തില്‍ 3-2നു കീഴടക്കിയ ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറില്‍ നോര്‍വെയുടെ എതിരാളികള്‍. 54-ാം മിനിറ്റ് മുതല്‍ ഇംഗ്ലണ്ടിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയിരുന്നു.
പ്രതിരോധതാരം ജാരെല്‍ ക്വാന്‍സ ചുവപ്പുകാര്‍ഡ് കണ്ടതോടെയാണ് ഇംഗ്ലണ്ട് പത്തു പേരായത്. എന്നാല്‍, ആദ്യപകുതിയില്‍ ജൂഡ് ബെല്ലിങ്ഗം നേടിയ ഇരട്ടഗോളില്‍ ഇംഗ്ലണ്ട് ലീഡ് നേടിയിരുന്നു.
36, 38 മിനിറ്റുകളിലായിരുന്നു ബെല്ലിങ്ഗമിന്റെ അടുപ്പിച്ചുള്ള രണ്ട് ഗോളുകള്‍. 60-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ഹാരി കെയ്നും ഇംഗ്ലണ്ടിനായി വലകുലുക്കി. ഹൂലിയന്‍ ക്വിനോനെസ്, റൗള്‍ ഹിമെറെസ് എന്നിവരായിരുന്നു മെക്സിക്കോയുടെ ഗോള്‍ നേട്ടക്കാര്‍. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മെക്സിക്കോ അസ്ടെക്കയില്‍ പരാജയപ്പെടുന്നത് ഇതാദ്യം.
ഇന്നു നടക്കുന്ന സൂപ്പര്‍ ത്രില്ലര്‍ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയും ഈജിപ്തും ഏറ്റുമുട്ടും. ലയണല്‍ മെസിയും മുഹമ്മദ് സലയും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കിക്കോഫ്. നാളെ പുലര്‍ച്ചെ 1.30ന് നടക്കുന്ന സ്വിറ്റ്സര്‍ലന്‍ഡ് x കൊളംബിയ പോരാട്ടത്തോടെ പ്രീക്വാര്‍ട്ടര്‍ റൗണ്ട് പൂര്‍ത്തിയാകും.