തിരുവനന്തപുരം: സാഹിത്യകാരൻ പി. കേശവദേവിന്റെ പേരിൽ 21 വർഷമായി നൽകുന്ന പി. കേശവദേവ് സാഹിത്യ-ഡയാബ്സ്ക്രീൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
സാഹിത്യത്തിനുള്ള പുരസ്കാരം നോവലിസ്റ്റ് സുഭാഷ് ചന്ദ്രന് സമ്മാനിക്കും. സമൂഹത്തിൽ ഫലവത്തായ ആരോഗ്യ വിദ്യാഭ്യാസം പകർന്നു നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായുള്ള പി. കേശവദേവ് ഡയാബ്സ്ക്രീൻ കേരള പുരസ്കാരം ഡോ. തങ്കം സുബ്രഹ്മണ്യന് സമർപ്പിക്കും.
സാഹിത്യത്തിന്റെ ആധുനികോത്തര പരിണതിയെ ശക്തവും ഹൃദ്യവുമായി അടയാളപ്പെടുത്തുന്ന സുഭാഷ് ചന്ദ്രന്റെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
ഒരു അപരിചിതയായ രോഗിക്ക് സ്വന്തം വൃക്ക ദാനം ചെയ്ത നിസ്വാർഥ സേവനത്തെ മുൻനിർത്തിയാണ് പി. കേശവദേവ് ഡയാബ്സ്ക്രീൻ കേരള പുരസ്കാരം ഡോ. തങ്കം സുബ്രഹ്മണ്യന് സമർപ്പിക്കുന്നത്.
17ന് വൈകുന്നേരം നാലിന് ഹോട്ടൽ ഹിൽട്ടണ്‍ ഗാർഡൻ ഇൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി വി .ഡി. സതീശൻ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പി.കേശവദേവ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. ജ്യോതിദേവ് കേശവദേവ്, സാഹിത്യ പുരസ്കാരകമ്മിറ്റി ചെയർപേഴ്സണ്‍ ഡോ. ജോർജ് ഓണക്കൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.