കണ്ണൂർ: നീറ്റ് യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെയും വ്യാപക ക്രമക്കേടുകളെയും തുടർന്ന് റദ്ദാക്കിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും വിമർശിച്ച് പി. സന്തോഷ് കുമാർ എംപി. ലക്ഷക്കണക്കിനു വിദ്യാർഥികളെ അനിശ്ചിതത്വത്തിലേക്കും മാനസിക സമ്മർദത്തിലേക്കും തള്ളിവിട്ടിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
“തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചകളും പരീക്ഷാ തട്ടിപ്പുകളും പരീക്ഷ റദ്ദാക്കലുകളും ഈ ഭരണകാലത്ത് പരീക്ഷാ സംവിധാനത്തിന്റെ പൂർണ തകർച്ചയാണ് വെളിപ്പെടുത്തുന്നത്. അത്യന്തം പ്രയാസത്തോടും പ്രതീക്ഷയോടും കൂടി തയാറെടുത്ത വിദ്യാർഥികളെ അഴിമതിയുടെയും അയോഗ്യതയുടെയും സാമൂഹിക വിവേചനത്തിന്റേയും ഇരകളാക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
കോച്ചിംഗ് സെന്ററുകൾക്കും സമ്പന്ന വിഭാഗങ്ങൾക്കും അനുകൂലമായ കേന്ദ്രീകൃത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ ദരിദ്രരും ഗ്രാമീണരുമായ പിന്നാക്ക വിദ്യാർഥികളുടെ സ്വപ്നങ്ങളാണ് കേന്ദ്ര സർക്കാർ തകർക്കുന്നത്. സാമൂഹികമായും സ്ഥാപനപരമായും നീറ്റ് പരാജയപ്പെട്ടിരിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
നീറ്റ് പരീക്ഷയും എൻടിഎയും റദ്ദാക്കണം. സാമൂഹ്യനീതിയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും മാനിക്കുന്ന തരത്തിൽ ജനാധിപത്യപരവും സുതാര്യവുമായ വികേന്ദ്രീകൃത പരീക്ഷാ സംവിധാനം രൂപവത്കരിക്കണം. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി, ലക്ഷക്കണക്കിനു വിദ്യാർഥികളുടെ ഭാവിയുമായി കളിച്ച എല്ലാവർക്കുമെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.