കോതമംഗലം: ചെങ്കര ഭാഗത്ത് പെരിയാര്‍ വാലി മെയിന്‍ കനാലില്‍ കുളിക്കാനിറങ്ങിയ റിട്ടയേർഡ് എക്സൈസ് ഉദ്യോഗസ്ഥന് മുങ്ങിമരിച്ചു. ചെങ്കര പുന്നത്താനത്ത് പി.എ. ആന്റണി (ജോയി-69) ആണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ചെങ്കര പള്ളിക്ക് എതിര്‍വശത്തുള്ള കനാലിലെ കടവിലായിരുന്നു അപകടം. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ കടവിലെ പടിയില്‍ ആന്റണിയുടെ ചെരുപ്പുകള്‍ കണ്ടെത്തുകയായിരുന്നു. കനാല്‍ അടച്ച് പോലീസും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുലർച്ചെ ഒന്നു വരെ തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.
ഇന്നലെ രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലില്‍ സംഭവ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റര്‍ താഴെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയര്‍ ബാലന്‍സിംഗ് ബുദ്ധിമുട്ടുള്ള ആന്റണി കുളിക്കാന്‍ ഇറങ്ങിയപ്പോൾ കാല്‍തെറ്റി കനാലില്‍ വീണതാകാമെന്നാണ് പോലീസിന്റെ നിഗമനം.
സംസ്കാരം പിന്നീട്. ഭാര്യ: ലിസി ആന്റണി (മുന്‍ പഞ്ചായത്തംഗം) പോത്താനിക്കാട് ആയങ്കര കുന്നപ്പള്ളിയില്‍ കുടുംബാംഗം. മക്കള്‍: ഡോ. ജിസ് മരിയ ആന്റണി (യുഎസ്എ), എല്‍വിഷ് മരിയ ആന്റണി (വിദ്യാർഥി, ജര്‍മനി). മരുമകന്: ദീപക് കമല്‍ (സയന്റിസ്റ്റ് യുഎസ്എ) വടക്കേല്കുന്നേല് കുറുപ്പംപടി.