തിരുവനന്തപുരം: ദേശീയ പാത നിർമാണത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്തുണ്ടായ പ്രശ്നങ്ങളും അതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ആശങ്കകളും പരിഹരിക്കുന്നതിന്‍റെ ഭാഗമായി ജിയോ ടെക്നിക്കൽ വിദഗ്ധരെ നിയമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ.
ദേശീയ പാതാ അതോറിറ്റി (എൻഎച്ച്എഐ ) അധികൃതരും മന്ത്രിയുമായി തിരുവനന്തപുരത്ത് നടത്തിയ ഉന്നത തല യോഗത്തിലാണ് ഈ തീരുമാനം. ദേശീയ പാത 66 ൽ, വിവിധ സ്ഥലങ്ങളിൽ എട്ട് ജിയോ ടെക്നിക്കൽ ഏജൻസികളെ നിയമിച്ചതായി എൻഎച്ച്എഐ അധികൃതർ മന്ത്രിയെ അറിയിച്ചു.
പ്രഫ. ജി.വി. റാവു (ഐ ഐ ടി ഡൽഹി), ടി.കെ.സുഭാഷ് (ഐഐടി പാലക്കാട്) എന്നീ സാങ്കേതിക വിദഗ്ദർ ഈ ഏജൻസികൾ നടത്തുന്ന പരിശോധനകൾക്ക് നേതൃത്വം നൽകുമെന്ന് മന്ത്രി പറഞ്ഞു.
ദേശീയപാത 66ൽ ആകെയുള്ള 642 കിലോമീറ്റർ റോഡിൽ 519 കിലോമീറ്റർ (81 ശതമാനം) പൂർത്തിയായി. ബാക്കിയുള്ള ജോലികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
കേരളത്തിൽ കൂടുതൽ ദേശീയ പാതകൾ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രിയുമായി ഉടനേ തന്നെ ചർച്ച ചെയ്യുമെന്ന് ബഷീർ പറഞ്ഞു. സ്ഥലമെറ്റെടുക്കൽ കേസുകളിൽ സമയ ബന്ധിതമായി തീരുമാനമെടുക്കാനും ഇതിനായി ഓരോ ജില്ലകളിലെയും കളക്ടർമാർ മുഴുവൻ സമയ ടീമിനെ നിയമിക്കാനും മന്ത്രി നിർദേശിച്ചു.
ദേശീയ പാത റീജിയണൽ ഓഫീസർ കേണൽ എ.കെ. ജാൻപാസ് പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള, പൊതുമരാമത്ത് അഡീഷണൽ സെക്രട്ടറി വി.ആർ. വിനോദ്, സംസ്ഥാനത്തെ എല്ലാ കളക്ടർമാരും എൻഎച്ച്എഐ പ്രൊജക്റ്റ് ഡയറക്ടർമാർ, ദേശീയ പാത ചീഫ് എഞ്ചിനീയർ, മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.