തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ പി.കെ. കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകി കെപിസിസി അംഗം അഡ്വ. ജെ.എസ്. അഖിൽ.
ഏപ്രിൽ അഞ്ചിന് കാട്ടാക്കടയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ, മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് വിദ്വേഷപരവും പ്രകോപനപരവുമായ പ്രസംഗം നടത്തിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് "പ്രോ-പാക്കിസ്ഥാൻ' ശക്തികൾ നിയന്ത്രണം പിടിക്കുമെന്ന് പറഞ്ഞതോടൊപ്പം, ഹിന്ദു-ക്രിസ്ത്യൻ വനിതകൾ 'ലവ് ജിഹാദ്' വഴി ദുരുപയോഗം ചെയ്യപ്പെടുമെന്ന് ആരോപിച്ചുവെന്നുമാണ് പരാതി.
ഈ പ്രസംഗം സമൂഹത്തിൽ മതവൈരവും ഭിന്നതയും സൃഷ്ടിക്കുന്നതാണെന്നും, തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. ഭാരതീയ ന്യായസംഹിത (ബിഎൻഎസ് 2023) പ്രകാരമുള്ള വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവൃത്തിയാണിതെന്നും ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, 1951ലെ ജനപ്രതിനിധി നിയമത്തിലെ മതം, ജാതി, വർഗം തുടങ്ങിയവ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നതിനെതിരായ വ്യവസ്ഥകളുടെയും ലംഘനമാണ് ഇതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഇതിനെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാനും, അന്വേഷണം ആരംഭിക്കാനും ഡിജിപിയും തിരഞ്ഞെടുപ്പ് കമ്മിഷനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരനായ ജെ.എസ്. അഖിലിന്‍റെ ആവശ്യം.