കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ തള്ളി വീണ്ടും പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ. വിവരങ്ങള്‍ അസംബന്ധമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം മെനഞ്ഞ കള്ളക്കഥയാണെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഇന്നത്തെ മാധ്യമങ്ങളിൽ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ടു പുതിയ അസംബന്ധങ്ങൾ ഉണ്ട്. ഇഡി ചോർത്തിക്കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് തന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവം മെനഞ്ഞ കള്ളക്കഥയാണ്. ഇത്തരം കാര്യങ്ങൾ വീണ ഇഡിക്കു മുന്നിൽ സമ്മതിച്ചു എന്ന് ഇഡി ചോർത്തി നൽകിയ വാർത്തയിൽ പറയുന്നുണ്ട്. ഇത് പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
ഇഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെയെന്നും നിയമപരമായി പോരാടുമെന്നും റിയാസ് കൂട്ടിച്ചേർത്തു.