തിരുവനന്തപുരം: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്നത് ആകാശത്ത് നിന്നുണ്ടാക്കിയ വാർത്തയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
പിഎം ശ്രീ വിഷയം ചർച്ച ചെയ്തിട്ടേയില്ല. താനും രാഹുൽ ഗാന്ധിയും തമ്മിൽ സംസാരിച്ചത് ആരോടും പറഞ്ഞിട്ടില്ല. രാഹുൽ ഗാന്ധി നിങ്ങളോട് ആരോടെങ്കിലും പറഞ്ഞോ എന്നറിയില്ല.
ഞങ്ങൾ സംസാരിച്ചതു രണ്ടുപേരും പുറത്തുപറഞ്ഞിട്ടില്ല. അപ്പോൾ എവിടെനിന്നാണ് വാർത്തയുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ആവശ്യപ്പെട്ടിട്ടില്ല.
പിഎം ശ്രീയിൽ തീരുമാനമെടുക്കുന്പോൾ സർക്കാർ അറിയിക്കും. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും അവർ യോഗം ചേരുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ സർക്കാർ കാലത്തെ സബ്കമ്മിറ്റി ഏഴ് മാസമുണ്ടായിട്ടും ഒരു യോഗം പോലും ചേർന്നില്ല. ഇപ്പോഴത്തെ മന്ത്രിസഭാ ഉപസമിതി യോഗം ചേർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.