കണ്ണൂർ: പിടി പീരീഡിൽ കളിക്കാൻ വന്നില്ലെന്ന് ആരോപിച്ച് എട്ടാം ക്ലാസുകാരനെ മർദിച്ച കായികാധ്യാപകനെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ പയ്യന്നൂരിൽ നടന്ന സംഭവത്തിൽ കായികാധ്യാപകൻ രഘുവിനെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ 22 ന് നടന്ന സംഭവത്തിൽ ബാലാവകാശ കമ്മീഷനും രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. പനിയായതിനാലാണ് വിദ്യാർഥി ഗ്രൗണ്ടിലേക്ക് പോകാതെ ക്ലാസിൽ തുടർന്നതെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. സഹപാഠികളുടെ മുന്നിൽ വെച്ചായിരുന്നു മർദനമെന്നും മുതുകിലും കാലിനും മർദിച്ചെന്നും കഴുത്തിന് പിടിച്ചെന്നും പരാതിയിലുണ്ട്.
പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ വിഷയം ഒത്തുതീർപ്പാക്കാൻ സ്കൂൾ മാനേജ്മെന്റും അധികൃതരും കടുത്ത സമ്മർദ്ദം ചെലുത്തിയെന്നും കുടുംബം ആരോപിച്ചു.