ലക്നോ: പാക്കിസ്ഥാൻ പൗരത്വം മറച്ചുവെച്ച് വ്യാജ രേഖകള്‍ ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപികയായി ജോലി നേടിയ സ്ത്രീക്കെതിരെ യുപി പോലീസ് കേസെടുത്തു.
1992-ല്‍ കുമ്ഹാരിയ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി നിയമനം ലഭിച്ച ഫര്‍സാന (മാഹിര അഖ്തർ) എന്നയാളാണ് പ്രതി. വിദ്യാഭ്യാസ വകുപ്പിന്‍റെ ആഭ്യന്തര അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് അവരെ സസ്‌പെന്‍ഡ് ചെയ്ത ശേഷം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
1979-ല്‍ ഒരു പാക് പൗരനെ വിവാഹം കഴിച്ചതോടെയാണ് മാഹിര പൗരത്വം നേടിയത്. പിന്നീട് വിവാഹമോചനം നേടി കുട്ടികളുമായി ഇന്ത്യയിലേക്ക് മടങ്ങി. പാക്കിസ്ഥാൻ പാസ്‌പോര്‍ട്ടിലാണ് തിരിച്ചെത്തിയതെങ്കിലും 1985-ഓടെ ഒരു പ്രാദേശവാസിയെ വിവാഹം കഴിച്ചു.
പിന്നീട് ഇന്ത്യന്‍ പൗരത്വം നടിച്ച് വ്യാജ താമസ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് 1992 ജനുവരി 22-ന് സര്‍ക്കാര്‍ ജോലി നേടിയത്. ഏകദേശം 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യങ്ങള്‍ പോലീസ് കണ്ടെത്തിയത്.
ഭാരതീയ ന്യായ സംഹിതയുടെ 318(4), 336, 338, 340 വകുപ്പുകള്‍ പ്രകാരം ചതിയും രേഖകളില്‍ കൃത്രിമം കാണിക്കലും അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.