ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് പോയ എയർ ഇന്ത്യ വിമാനം അബദ്ധത്തിൽ പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22ന് ആണ് സംഭവം. സാങ്കേതിക കാരണങ്ങളാൽ ദിശ നഷ്ടപ്പെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി നടത്തിയ പറക്കലിനിടെയാണ് വിമാനം അന്താരാഷ്ട്ര അതിർത്തി ലംഘിച്ചത്. എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള നിർദേശങ്ങൾ പിന്തുടരുന്നതിനിടയിൽ വിമാനം അന്താരാഷ്ട്ര അതിർത്തി കടക്കുകയായിരുന്നു.
അന്താരാഷ്ട്ര അതിർത്തി കടന്നതിന് പിന്നാലെ പൈലറ്റ് സ്ഥിതി മനസിലാക്കി വിമാനം തിരികെ ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കുകയും ചെയ്തു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ അമൃത്സറിലിറക്കാതെ വിമാനം ഡൽഹിയിലേക്ക് പോകുകയായിരുന്നു.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ബന്ധപ്പെട്ട ഏജൻസികളെ അറിയിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് ആഭ്യന്തരമായി അന്വേഷണം നടത്തിവരികയാണെന്നും വിമാനക്കമ്പനി വ്യക്തമാക്കി.