തിരുവനന്തപുരം: അട്ടപ്പള്ളത്തെ ആൾക്കൂട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നും മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തെ സർക്കാർ സാന്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
മധുവിന് ജീവൻ നഷ്ടമായ അട്ടപ്പാടിയിൽ നിന്നും ഏറെ അകലെയല്ലാത്ത അട്ടപ്പള്ളത്താണ് പുതിയ സംഭവമുണ്ടായത്.
മോഷ്ടാവെന്ന് ആരോപിച്ചാണ് ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായണ്‍ ഭാഗേലിനെ ഒരു സംഘം ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി ക്രൂരമായി മർദിച്ചത്. നാലു മണിക്കൂറിനു ശേഷം പോലീസെത്തി രാമനാരായണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിനാകെ നാണക്കേടുണ്ടാക്കിയ ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണ് ഉണ്ടായത് എന്നതിൽ സംശയമില്ല. ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. അത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കത്തിൽ പറയുന്നു.