ഇഎസ്എ വിഷയം ചർച്ചചെയ്ത് പ്രത്യേക ഗ്രാമസഭായോഗം
പാലക്കയം: കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പാലക്കയം വില്ലേജിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്ന് സർക്കാരിനോടാവശ്യപ്പെട്ടുകൊണ്ട് തച്ചമ്പാറ പഞ്ചായത്തിലെ 7, 8, 9, പത്ത് വാർഡുകളിലെ സംയുക്ത സ്പെഷൽ ഗ്രാമസഭ ചേർന്നു.
പാലക്കയം സെന്റ് മേരീസ് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ് അധ്യക്ഷത വഹിച്ചു. പാലക്കയം സെന്റ് മേരീസ് പള്ളി വികാരി ഫാ. ബിനു പൊൻകാട്ടിൽ പ്രമേയം അവതരിപ്പിച്ചു.
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചതു മുതൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തില്ലെന്ന് ജനങ്ങൾക്ക് നിരന്തരം ഉറപ്പുനൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരമുണ്ടാകാതെ അവ്യക്തത തുടരുകയാണ്. ഇതു പാലക്കയം വില്ലേജിലെ കർഷകരുടെയും സാധാരണക്കാരുടെയും സ്വൈരജീവിതത്തിനും ഉപജീവനത്തിനും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.
യുനെസ്കോ പൈതൃകപദവിയുടെ മറവിൽ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്യജീവിശല്യം തടയാതിരിക്കുന്ന വനംവകുപ്പിന്റെ നിലപാടും കർഷകരെ കടുത്ത ആശങ്കയിലാക്കുന്നു.
മെഴുകുംപാറ മുതൽ കാഞ്ഞിക്കുളം വടക്കന്റെകാട് വരെ നീണ്ടുകിടക്കുന്ന പാലക്കയം വില്ലേജിനെ ഭൂമിശാസ്ത്രപരമായും ജനവാസ സ്വഭാവമനുസരിച്ചും പുനർവിഭജിക്കുക. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ മാത്രമായി പ്രത്യേക വില്ലേജായി രൂപീകരിച്ച് അവയെ പരിസ്ഥിതിലോല മേഖലയിൽനിന്ന് പൂർണമായി ഒഴിവാക്കുക.
പാലക്കയം വില്ലേജിലെ ജനവാസ- കാർഷിക മേഖലകളെ തൊട്ടടുത്തുള്ള പൊറ്റശേരി, തച്ചമ്പാറ, കരിമ്പ, കല്ലടിക്കോട് എന്നീ വില്ലേജുകളിലേക്ക് പുനഃക്രമീകരിച്ച് ചേർത്ത് പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുക. ഒമാൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾ ചെയ്തതുപോലെ ജനവാസ മേഖലകൾ ഉൾപ്പെടുന്ന പശ്ചിമഘട്ടഭാഗങ്ങളെ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽനിന്ന് പിൻവലിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുക.
വില്ലേജിലെ ഏതെങ്കിലും ഒരു പ്രദേശം പരിസ്ഥിതിലോല പ്രദേശമാണെന്ന കാരണത്താൽ ആ വില്ലേജിനെ മുഴുവനായും പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത് തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന, വാർഡ് മെംബർമാരായ ഉണ്ണി വേങ്ങശേരി, റെജി കുറ്റിക്കൽ, ബ്ലോക്ക്പഞ്ചായത്ത് മെംബർ ബെറ്റി ലോറൻസ്, ജില്ലാ പഞ്ചായത്ത് മെംബർ ബീന തകരപ്പള്ളിൽ, കുഞ്ഞുമോൻ, പുഷ്പലത, പ്രകാശ്, തച്ചമ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. വിവിധ വാർഡുകളിൽ നിന്നായി ആയിരത്തോളംപേർ ഗ്രാമസഭയിൽ പങ്കെടുത്തു.
പ്രതികരണം
കസ്തൂരിരംഗൻ സമിതി ശാസ്ത്രീയമായ ഭൂതല പരിശോധന നടത്താതെ ഉപഗ്രഹ ചിത്രങ്ങളേയും റിമോട്ട് സെൻസിംഗിനെയും മാത്രം ആശ്രയിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഇതിന്റെ ഫലമായി കർഷകരുടെ കൃഷിയിടങ്ങളും തോട്ടങ്ങളും നിബിഡവനങ്ങളായി രേഖപ്പെടുത്തപ്പെടുകയും ചെയ്തു. വില്ലേജാണ് അടിസ്ഥാന യൂണിറ്റെന്ന് സുപ്രീം കോടതിയും ദേശീയഹരിത ട്രൈബ്യൂണലും വ്യക്തമാക്കിയിട്ടും വില്ലേജുകളെ വിഭജിച്ച് ജനവാസമേഖലകളെ ഒഴിവാക്കാൻ ഭരണകൂടങ്ങൾ താത്പര്യം കാട്ടുന്നില്ല. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വില്ലേജുകൾ പുനർവിഭജിച്ച് ജനവാസ മേഖലകൾ, കൃഷിസ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയെ ഇഎസ്എ പരിധിയിൽനിന്ന് പൂർണമായി ഒഴിവാവാക്കണം.
അഡ്വ. ബോബി ബാസ്റ്റ്യൻ,
കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ്
യഥാർഥ വനഭൂമിയും കൃഷിഭൂമിയും വേർതിരിച്ച് വ്യക്തമായ അതിർത്തിക്കല്ലുകൾ സ്ഥാപിച്ച് കർഷകരുടെ ആശങ്ക ശാശ്വതമായി പരിഹരിക്കണം. പട്ടിണി കിടന്നും കുടുംബാംഗങ്ങൾ ഒരുമിച്ചും കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കി കാർഷിക ഉത്പന്നങ്ങൾ വിളവെടുത്തുകൊണ്ടിരിക്കുമ്പോൾ കൃഷിഭൂമി പരിസ്ഥിതിലോല മേഖലായിപ്രഖ്യാപിച്ച് ഇറക്കിവിടാനുള്ള സർക്കാരിന്റെ പദ്ധതി എന്തു വിലകൊടുത്തും തോൽപ്പിക്കും. പ്രദേശത്തെ സ്ത്രീകളെ നിരത്തി ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കാനും മടിക്കില്ല.
ഡാനി സണ്ണി നെടുമ്പുറം,
മാതൃവേദി യൂണിറ്റ് പ്രസിഡന്റ്, പാലക്കയം.
2012 മുതൽ മാറിമാറിവന്ന സർക്കാരുകൾ ജനവാസ- കാർഷിക മേഖലകളെ ഇഎസ്എയിൽനിന്ന് ഒഴിവാക്കുമെന്നു വാഗ്ദാനം നൽകുന്നുണ്ടെങ്കിലും ഇതുവരെ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. വർഷങ്ങളായി കൈവശം വച്ചുപോരുന്ന ഭൂമിയിൽ സാങ്കേതികത്വംപറഞ്ഞ് കുടിയിറക്കാനുള്ള നീക്കം അപലനീയമാണ്. പട്ടയവും ആധാരവും തണ്ടപ്പേരുമുള്ള ഭൂമി പരിസ്ഥിതിയുടെ പേരിൽ പിടിച്ചെടുക്കാനുള്ള നീക്കം ശക്തമായി നേരിടും. പരമ്പരാഗത സ്വത്ത് കൈവിടാൻ തയാറല്ല.
സാജൻ ജോർജ് അമ്മോട്ടുകുന്നേൽ,
ഓട്ടോറിക്ഷാ ഡ്രൈവർ, പാലക്കയം.