പാലക്കയം: ഇടക്കുർശി- പാലക്കയം ശിരുവാണി റോഡിൽ മണ്ണിടിച്ചിൽ ഭീഷണി. റോഡിന്റെ പലഭാഗങ്ങളിലും ഉയർന്നുനിൽക്കുന്ന മൺതിട്ടകൾ പുല്ലുംകാടും കയറി മൂടി.
ഇവ മഴക്കാലമായതോടെ മഴവെള്ളം കിനിഞ്ഞിറങ്ങി എപ്പോൾ വേണമെങ്കിലും യാത്രക്കാരുടേയും വാഹനങ്ങളുടേയും മുകളിലേയ്ക്ക് വീഴാമെന്ന സ്ഥിതിയിലാണ്.
തമിഴ്നാട് നിർമിച്ച് പരിപാലിച്ചു പോരുന്ന ഈ റോഡ് കുറേ കാലമായി അറ്റകുറ്റപ്പണികളോ സംരക്ഷണഭിത്തി നിർമാണമോ നടത്തുന്നില്ല.
റോഡിനോടുചേർന്ന് താമസിക്കുന്ന വീട്ടുകാർ പരാതി നൽകിയാൽ ആ ഭാഗം മാത്രം കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. വർഷങ്ങളായി റോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ശിരുവാണിയിലേക്കുള്ള സന്ദർശകരും സ്കൂൾ കുട്ടികളും സ്ത്രീകളടക്കമുള്ള യാത്രക്കാരും ഭീതിയിലാണ്.
മഴക്കാലം വരുന്നതോടെ പ്രദേശത്ത് മൺതിട്ടകൾ ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ട്. ഇഞ്ചൻകവലയുടെ മുകൾഭാഗത്തും നിരവിനു താഴെയും ഇരുമ്പാമുട്ടിയിലും ഇഞ്ചിക്കുന്നിലും മൻതിട്ടകൾ ഇടിഞ്ഞു വീഴാറായി നിൽക്കുന്നുണ്ട്. റോഡിനു സമീപത്തെ കാടുകളും മരങ്ങളും വെട്ടിനീക്കി റോഡ് വീതികൂട്ടി പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.