നെടുമങ്ങാട്: പനവൂർ പഞ്ചായത്തിൽ നടന്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, ബിജെപി അംഗങ്ങൾ വോട്ട് മാറി ചെയ്തതു വിവാദമായി. മൂന്നംഗ സ്ഥിരം സമിതിയിൽ രണ്ട് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിനായി നാലു പേർ പത്രിക നൽകിയതോടെ വോട്ടെടുപ്പ് വേണ്ടിവന്നു.
വനിതാസംവരണ അംഗമായി യുഡിഎഫിലെ എസ്.എൻ. പുരം ഷൈലയെ ആദ്യം തെരെഞ്ഞെടുത്തു. മറ്റ് അംഗങ്ങൾക്കായി സ്വതന്ത്ര അംഗം ഫസീല ബീവി, യുഡിഎഫിലെ ശോഭന കുമാരി, എൽഡിഎഫിലെ എസ്.വി. കിഷോർ, എസ്. ജയകുമാർ എന്നിവർ മൽസരിച്ചു. യുഡിഎഫ് അംഗം ജി.ശോഭ എൽഡിഎഫിലെ ജയകുമാറിനു വോട്ട് ചെയ്തതു കോൺഗ്രസ് അംഗങ്ങളെ ഞെട്ടിച്ചു.
ബിജെപി അംഗങ്ങളായ കലാകുമാരിയും മോനിഷയും ആദ്യ വോട്ട് സ്വതന്ത്ര അംഗം ഫസീല ബീവിക്കും രണ്ടാം വോട്ട് യുഡിഎഫിലെ ശോഭനാകുമാരിക്കും ചെയ്തു. കൂടുതൽ വോട്ടുകൾ നേടിയ സ്വതന്ത്ര അംഗം ഫസീല ബീവിയും എൽഡി എഫിലെ ജയകുമാറും അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര അംഗം യുഡിഎഫിന് അനുകൂലമാണ്. ഇതേത്തുടർന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി യുഡിഎഫിനു ലഭിച്ചു. യുഡിഎഫ്, ബിജെപി അംഗങ്ങൾ വോട്ടു മാറി ചെയ്തതു വിവാദമായിട്ടുണ്ട്