വടക്കഞ്ചേരി: ദേശീയപാതയിൽ ടോൾ പ്ലാസക്കു സമീപം പന്നിയങ്കരയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ വാഹനാപകടത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ടിപ്പർ ഡ്രൈവർമാരായ ഇരിങ്ങാലക്കുട കൊമ്പൊടിഞ്ഞാമാക്കൽ സ്വദേശികളായ വിമലും ഉണ്ണികൃഷ്ണനും. ടിപ്പർ ലോറി പാതയോരത്ത് നിർത്തി സമീപത്തുള്ള കഞ്ഞിക്കടയിലേക്ക് ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് നിയന്ത്രണംവിട്ട് അമിതവേഗതയിൽ പാഞ്ഞെത്തിയ പാർസൽ ലോറി ഇവരുടെ ടിപ്പറിനെ ഇടിച്ച് തകർത്തത്.
സെക്കൻഡുകളുടെ വ്യത്യാസത്തിലായിരുന്നു ഇവരുടെ രക്ഷപ്പെടൽ. പാർസൽ ലോറി ഇടിച്ചു കയറി ടിപ്പർ പൂർണമായും തകർന്നു. മുന്നിലെ മറ്റൊരു ചരക്ക് ലോറിയുടെ പിറകിൽ ഇടിച്ചുകയറിയാണ് പിന്നീട് ടിപ്പർ നിന്നത്. ഇടിയുടെ ആഘാതത്തിൽ പാതയോരത്തെ സർവേ കല്ലുകളിൽ കുടുങ്ങി ടിപ്പറിന്റെ പിൻചക്രങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒന്നാകെ ഊരിത്തെറിച്ചു.
പാർസൽ ലോറിക്കും ചരക്കു ലോറിക്കും ഇടയിൽ ഞെരിഞ്ഞമർന്ന ടിപ്പറിനടിയിലായിരുന്നു മരിച്ച ശശികുമാർ കിടന്നിരുന്നത്. അതിരാവിലെ തമിഴ്നാട്ടിൽ പോയി കാലിത്തീറ്റ ലോഡെടുത്ത് തൃശൂരിൽ ഇറക്കി തിരിച്ച് രണ്ടാമത് ലോഡ് എടുക്കാൻ തമിഴ്നാട്ടിലേക്ക് പോകുമ്പോഴാണ് ടിപ്പർ അപകടത്തിൽപ്പെട്ടത്.
പന്നിയങ്കരയിൽ എത്തുമ്പോൾ ഇവർ സ്ഥിരമായി പാതയോരത്തെ കഞ്ഞിക്കടയിൽ ഭക്ഷണം കഴിക്കാൻ ടിപ്പർ നിർത്താറുണ്ട്. പതിവുപോലെ ഇന്നലേയും ടിപ്പർ നിർത്തി ഭക്ഷണം കഴിക്കാൻ ഇറങ്ങിയ സമയത്തായിരുന്നു അപകടം. ഏറേനേരം അപകടത്തിന്റെ ഞെട്ടലിലായിരുന്നു വിമലും ഉണ്ണികൃഷ്ണനും.