ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിൽ ഉൾപ്പെട്ട കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും വിദ്യാർഥികളുടെ ഭാവി വച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. വിദ്യാർഥികളുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിക്കുമെന്നും ഇതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ആണ് ചോർന്നത്. വിഷയത്തിൽ 81 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപിയും പ്രതിപക്ഷ പാർട്ടികളും ചേർന്ന് വൻ പ്രതിഷേധമാണ് രാജ്യതലസ്ഥാനത്ത് നടത്തിയത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.