ആലുവ: പ്രതിരോധ കുത്തിവയ്പിനു പിന്നാലെ ആറുമാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റാമോൾ മരുന്ന് ഓവർഡോസ് നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരേ ആലുവ ടൗൺ പോലീസ് കേസെടുത്തു.
മരുന്ന് കഴിച്ചതിനുപിന്നാലെ ആരോഗ്യനില വഷളായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി രക്ഷപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെ പരാതി.
ഒരാഴ്ച മുന്പാണ് മാതാപിതാക്കൾ കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിയത്. കുത്തിവയ്പിനുശേഷം ഡോക്ടർ നിർദേശിച്ച പാരസെറ്റാമോൾ മരുന്നിന്റെ അളവ് കൂടിയതാണ് കുഞ്ഞിനു പെട്ടെന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാണെന്നാണ് ആരോപണം.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലുവ പോലീസ് അറിയിച്ചു.