പാറളം: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എൽഡിഎഫ് അംഗങ്ങളും അനുകൂലിച്ചതോടെ പാറളം ഗ്രാമപഞ്ചായത്തിലെ ബിജെപി ഭരണം അവസാനിച്ചു. ആറിനെതിരേ പത്തു വോട്ടുകൾക്കാണു യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് വീണ്ടും അസാധുവായി.
തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ബിജെപിക്കും യുഡിഎഫിനും ആറു വീതവും എൽഡിഎഫിന് അഞ്ചും സീറ്റായിരുന്നു ഉണ്ടായിരുന്നത്. വോട്ടിംഗിൽ ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതോടെ അന്ന് ബിജെപി അധികാരത്തിലെത്തി.
അന്ന് എൽഡിഎഫ് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. കോണ്‍ഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമായി ഒരു കൈ സഹായമെന്ന വിമർശനമുയർന്നതിനെത്തുടർന്ന് വോട്ട് അസാധുവാക്കായ ബിന്ദുവിനെ കോണ്‍ഗ്രസിൽനിന്ന് പുറത്താക്കി. ഇവരെ സമീപകാലത്തു തിരിച്ചെടുക്കുകയും ചെയ്തു.
അവിശ്വാസപ്രമേയം കൊണ്ടുവരുന്നതറിഞ്ഞ് ബിജെപി കോടതിയിൽനിന്നു സ്റ്റേ വാങ്ങിയെങ്കിലും സ്റ്റേ കാലാവധി കഴിഞ്ഞതോടെ യുഡിഎഫ് അവിശ്വാസം കൊണ്ടുവരികയായിരുന്നു. എൽഡിഎഫും പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തതോടെ ബിജെപിക്ക് ഭരണം നഷ്ടമായി.
പാറളം പഞ്ചായത്തിൽ ഇനി യുഡിഎഫ് ഭരണമെന്ന് കോണ്‍ഗ്രസ് പ്രതിനിധിയും ഇന്ത്യ കൂട്ടായ്മയായി മുന്നോട്ടുപോകുമെന്നു സിപിഐ പ്രതിനിധിയും വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ്-എൽഡിഎഫ് ഒളിസേവയെന്ന് ബിജെപി തിരിച്ചടിച്ചു.
ഡിസിസി ഉപാധ്യക്ഷൻ സി.ഒ. ജേക്കബ്, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ്, സിപിഐ നേതാവ് പി.ബി. ഷാജൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. ബിജെപി, കോണ്‍ഗ്രസ്, എൽഡിഎഫ് പ്രവർത്തകർ പരസ്പരം മുദ്രവാക്യങ്ങൾ മുഴക്കിയത് നേരിയ സംഘർഷത്തിനിടയാക്കി. പൊലിസ് സ്ഥതിഗതികൾ നിയന്ത്രിച്ചു.