ഏട്ട (ഉത്തർപ്രദേശ്): വ്യാജ പാരാമെഡിക്കൽ കോളജും സർവകലാശാലയും നടത്തി വിവിധ കോഴ്സുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിച്ചുവെന്ന കേസിൽ അഞ്ച് പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു.
മഹമ്മദ്പുര് നഗാരിയ സ്വദേശി സതേന്ദ്രകുമാർ (36), കാസ്ഗഞ്ച് സ്വദേശി ഗൗരവ് അഗർവാൾ (42), ധരംപുർ സ്വദേശി ഭഗ്വാന് ദാസ് (59), മൊഹല്ല പൈത് സ്വദേശി നേരേന്ദ്ര (58), ഗഫൂർ ഗഞ്ച് സ്വദേശി മുഹമ്മദ് ഷെറിഫ് ഖുറേഷി (75) എന്നിവരെയാണ് മർഹാര സിഐ യോഗേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2022 മുതൽ ഡി ഫാർമ, ബി ഫാർമ, ബിഎസ്സി നഴ്സിംഗ് കോഴ്സുകൾക്ക് പ്രവേശനം ഒരുക്കുന്നതിനായി പ്രതികൾ വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും പണം കൈപ്പറ്റിയിരുന്നതായി പൊലീസ് പറയുന്നു.
കംപ്യൂട്ടർ, വിവിധ കോളജുകളുടെ പേരിലുള്ള വ്യാജ ചെക്കുകൾ, വ്യാജ സ്റ്റുഡന്റ്സ് ഐഡി കാർഡുകൾ, അപേക്ഷാ ഫോമുകൾ, അഡ്മിഷൻ ഷീറ്റുകൾ, ഫീസ് റസീപ്റ്റുകൾ, ലെറ്റർ ഹെഡ്ഡുകൾ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.