കുട്ടികളുടെ ആരോഗ്യത്തെയും വിദ്യാഭ്യാസ രീതിയെയും കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പിതാവിനെ കുറിപ്പ്.
മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ നിന്നുള്ള ബാലു ഗോരാഡെ എന്ന വ്യക്തി തന്റെ ആറുവയസുകാരനായ മകൻ ദിവസവും ചുമക്കുന്ന സ്കൂൾ ബാഗിന്റെ ഭാരം വെളിപ്പെടുത്തിയതോടെയാണ് ഈ വിഷയം വീണ്ടും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വന്നത്.
വെറും 21 കിലോഗ്രാം മാത്രം ശരീരഭാരമുള്ള ഒന്നാം ക്ലാസുകാരനായ കുട്ടി, 4.5 കിലോഗ്രാം തൂക്കമുള്ള ബാഗും ഭക്ഷണപ്പൊതിയുമാണ് ഓരോ ദിവസവും സ്കൂളിലേക്ക് കൊണ്ടുപോകുന്നത്. ഇത് കുട്ടിയുടെ ശരീരഭാരത്തിന്റെ ഏകദേശം 21 ശതമാനത്തോളം വരും എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ ബാഗ് പോളിസി 2020 പ്രകാരം, ഒരു കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാരം അവരുടെ ശരീരഭാരത്തിന്റെ പത്തു ശതമാനത്തിൽ കൂടാൻ പാടില്ലെന്ന് കൃത്യമായി നിർദ്ദേശിക്കുന്നുണ്ട്.
എന്നാൽ പല വിദ്യാലയങ്ങളും ഈ നിയമം പാലിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ. ഓരോ വിഷയത്തിനും ഒന്നിലധികം പുസ്തകങ്ങൾ നിർബന്ധമാക്കുന്ന രീതിയും ഹോംവർക്കിനായി എല്ലാ പുസ്തകങ്ങളും വീട്ടിലേക്ക് കൊണ്ടുപോകേണ്ടി വരുന്ന സാഹചര്യവുമാണ് ഈ അമിതഭാരത്തിന് പ്രധാന കാരണമാകുന്നത്.
ഇത്തരം കനത്ത ഭാരം ചുമക്കുന്നത് കുട്ടികളുടെ വളർച്ചയെ ബാധിക്കുമെന്നും നട്ടെല്ലിനും തോളുകൾക്കും സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഈ വിഷയത്തിൽ പ്രതികരിച്ച പല രക്ഷിതാക്കളും വിദേശ രാജ്യങ്ങളിലെ മാതൃകകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നു. സ്കൂളുകളിൽ പുസ്തകങ്ങൾ വെക്കാൻ ലോക്കറുകൾ ഏർപ്പെടുത്തുക, ഡിജിറ്റൽ പാഠപുസ്തകങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.
പതിറ്റാണ്ടുകൾക്ക് മുൻപ് ചില സ്കൂളുകളിൽ ഇത്തരം സൗകര്യങ്ങൾ ഉണ്ടായിരുന്നുവെന്നും കാലം മാറിയിട്ടും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഈ കാര്യത്തിൽ പിന്നോട്ടാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
സ്കൂൾ അധികൃതരോട് വ്യക്തിപരമായി പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിൽ, രക്ഷിതാക്കളുടെ കൂട്ടായ ഇടപെടലുകളിലൂടെ മാത്രമേ ഈ വ്യവസ്ഥിതിയിൽ മാറ്റം കൊണ്ടുവരാൻ സാധിക്കൂ എന്ന നിലപാടിലാണ് ഇപ്പോൾ ഭൂരിഭാഗം പേരും.
കുട്ടികളുടെ ശാരീരികക്ഷമതയ്ക്കും മാനസിക സന്തോഷത്തിനും മുൻഗണന നൽകുന്ന ഒരു വിദ്യാഭ്യാസ രീതിയാണ് നമുക്ക് ആവശ്യമെന്ന വലിയ സന്ദേശമാണ് ഈ പിതാവിന്റെ കുറിപ്പ് നൽകുന്നത്.